കോഴഞ്ചേരി: ജില്ല ആശുപത്രിയില്‍നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. റാന്നി മാടത്തുംപടി ചെല്ലക്കാട്ട് കാവുംമൂലയില്‍ പാസ്റ്റര്‍ സജി-അനിത ദമ്പതികളുടെ നാലുദിവസം പ്രായമായ മകനെയാണ് അജ്ഞാതയായ സ്ത്രീ തട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച രാവിലെ 11.10ന് കോഴഞ്ചേരി ജില്ല ആശുപത്രിയിലായിരുന്നു സംഭവം. കുഞ്ഞിനായി ജില്ലക്കകത്തും പുറത്തും വ്യാപകമായ തിരച്ചില്‍ നടന്നുവരുന്നു.
ആശുപത്രിയിലെ സി.സി ടി.വി ദൃശ്യങ്ങളില്‍നിന്ന് കെ.എല്‍ 03-8936 അഞ്ജനകാലായില്‍ എന്ന് പേരെഴുതിയിട്ടുള്ള ഓട്ടോയിലാണ് കുട്ടിയെ കടത്തിയതെന്ന് കരുതുന്നു. കൈക്കുഞ്ഞുമായി ഈ ഓട്ടോ പകല്‍ 11.15ന് ആശുപത്രി കവാടം കടന്നതായി സി.സി ടി.വി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. കഴിഞ്ഞ ഞായറാഴ്ച രാവിലെ 8.50നാണ് അനിത (29) ആണ്‍കുഞ്ഞിന് ജില്ല ആശുപത്രിയില്‍ ജന്മം നല്‍കിയത്. സജി-അനിത ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണിത്. രണ്ടാമതൊരു കുട്ടികൂടി പിറന്നതുകൊണ്ട് പ്രസവം നിര്‍ത്താന്‍ തീരുമാനിക്കുകയും ചൊവ്വാഴ്ച പി.പി.എസ് ഓപറേഷന്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് അനിതയെ ലേബര്‍ റൂമിനോട് ചേര്‍ന്നുള്ള മുറിയിലാണ് കിടത്തിയിരുന്നത്.
പരിചരണത്തിനായി അനിതയുടെ മാതാവാണ് കൂടെയുണ്ടായിരുന്നത്. ഇവര്‍ രാവിലെ 10.30 ആയതോടെ കുട്ടിയെ സജിയെ ഏല്‍പിച്ചശേഷം വസ്ത്രങ്ങള്‍ കഴുകാന്‍ പുറത്തുപോയി. ഇതിനിടയില്‍ ഡോക്ടര്‍ ലേബര്‍ റൂമിലത്തെി. ഈ സമയത്താണ് ആശുപത്രി ജീവനക്കാരി എന്ന വ്യാജേന ചന്ദനക്കളറുള്ള ചുരിദാര്‍ ധരിച്ച് മെലിഞ്ഞ ശരീരവും കറുത്ത നിറവുമുള്ള യുവതി സജിയില്‍നിന്ന് കുഞ്ഞിനെ വാങ്ങി അകത്തേക്കുകയറിയത്. അല്‍പസമയം കഴിഞ്ഞപ്പോള്‍ അനിത മുറിയില്‍ നിന്നത്തെി കുഞ്ഞിനെ ആവശ്യപ്പെട്ടപ്പോള്‍ അകത്തേക്കു കൊടുത്തുവിട്ടു എന്ന് സജി പറഞ്ഞു. ഇതോടെയാണ് കുഞ്ഞ് നഷ്ടപ്പെട്ട വിവരം അറിയുന്നത്.
സംഭവം ഉടന്‍തന്നെ ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ ഡിവൈ.എസ്.പി വിദ്യാധരന്‍, സി.ഐ. അനില്‍ ബി.റാവുത്തര്‍, എസ്.ഐ കെ. അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. സി.സി ടി.വി പരിശോധനയില്‍ 11.10ന് കുഞ്ഞുമായി ആശുപത്രിയില്‍ നിന്നിറങ്ങുന്ന സ്ത്രീയെയും 11.15ന് ഇവര്‍ കയറിയ ഓട്ടോ ആശുപത്രി കവാടംവിട്ട് കടന്നുപോകുന്നതിന്‍െറയും ദൃശ്യങ്ങള്‍ കണ്ടത്തെിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.