ബിഷപ് തോമസ് കെ. ഉമ്മന്‍ സി.എസ്.ഐ സഭ മോഡറേറ്ററായി സ്ഥാനാരോഹണം ചെയ്തു

കോട്ടയം: ബിഷപ് തോമസ് കെ. ഉമ്മന്‍ സി.എസ്.ഐ ദക്ഷിണേന്ത്യ സഭയുടെ 19ാമത് മോഡറേറ്ററായി സ്ഥാനാരോഹണം ചെയ്തു. ചൊവ്വാഴ്ച അവസാനിച്ച സഭയുടെ 35ാമത് സിനഡിനൊടുവിലാണ് സ്ഥാനമേറ്റെടുത്തത്. ഡെപ്യൂട്ടി മോഡറേറ്ററായി ബിഷപ് വാടപ്പള്ളി പ്രസാദറാവു, ജനറല്‍ സെക്രട്ടറിയായി ഡോ. ദാനിയേല്‍ രത്നാകര സദാനന്ദ, ട്രഷററായി അഡ്വ. റോബര്‍ട്ട് ബ്രൂസ് എന്നിവരും സ്ഥാനമേറ്റു.
സി.എസ്.ഐ സഭയുടെ 40 ലക്ഷത്തോളം വരുന്ന വിശ്വാസി പ്രതിനിധികളെയും 24 മഹായിടവകകളിലെ ബിഷപ്പുമാരെയും സി.എസ്.ഐ മധ്യകേരള മഹായിടവക വൈദിക അത്മായ നേതൃത്വത്തെയും സാക്ഷിനിര്‍ത്തി ഭക്തിസാന്ദ്രമായ നിറവിലായിരുന്നു കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്‍ററില്‍ ചടങ്ങ് നടന്നത്. സിനഡിനൊടുവില്‍ നിലവിലെ മോഡറേറ്റര്‍ ഡോ. ജി. ദൈവാശീര്‍വാദത്തിന്‍െറ കാര്‍മികത്വത്തില്‍ നടന്ന പ്രത്യേക ശുശ്രൂഷകള്‍ക്ക് മധ്യേയായിരുന്നു സ്ഥാനാരോഹണം.
മോഡറേറ്ററും ഡെപ്യൂട്ടി മോഡറേറ്ററും ജനറല്‍ സെക്രട്ടറിയും ട്രഷററും നിലവിലെ മോഡറേറ്റര്‍ മുമ്പാകെ സത്യവാചകം ചൊല്ലി അധികാരമേറ്റു.
സിനഡിന്‍െറ മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായ വിജയ് പ്രതാപ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ പേരുകള്‍ ഒൗദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് സ്ഥാനാരോഹണ ശുശ്രൂഷകള്‍ ആരംഭിച്ചത്. സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്കുശേഷം പുതിയ ഭാരവാഹികളെ അനുമോദിച്ച് സമ്മേളനവും നടന്നു.

സി.എസ്.ഐ മധ്യകേരള മഹായിടവകയില്‍നിന്ന് ടി.ജെ. ജോണ്‍, ജേക്കബ് ഫിലിപ് മങ്കുഴി, റോബി ജിജു, ഡോ. പി.കെ. കുരുവിള എന്നിവര്‍ സിനഡ് എക്സിക്യൂട്ടിവ് അംഗങ്ങളായും ഡോ. സാബു കെ. ചെറിയാന്‍, നെല്‍സണ്‍ ചാക്കോ, ലാല്‍ജി എം. ഫിലിപ്, ബിനു ഫിലിപ്, അഡ്വ. സ്റ്റീഫന്‍ ജെ. ദാനിയേല്‍, സാബു പുല്ലാട്, അഡ്വ. അനൂപ് വര്‍ഗീസ്, അനീഷ് വി. കോര, സില്‍ജോ സ്റ്റീഫന്‍, അപ്പു കുര്യന്‍ തോമസ്, പ്രഫ. സുമോദ് എം. ജോണ്‍, പ്രഫ. ഷീബ ജോസ്, ആശ ബിനു, ജോളി മാത്യൂസ് എന്നിവര്‍ സിനഡിന്‍െറ വിവിധ ബോര്‍ഡുകളിലേക്കും കമ്മിറ്റികളിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

Tags:    
News Summary - new bisop modarator

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.