കോഴിക്കോട്: അടുത്തമാസം പാലുകാച്ചി താമസിക്കാനിരുന്ന വീട്ടിെൻറ പൂമുഖത്ത് രഞ് ജിത്ത് കുമാറും ഭാര്യ ഇന്ദുലക്ഷ്മിയും ഇളയ മകൻ വൈഷ്ണവും ഫ്രീസറിെൻറ തണുപ്പിനുള്ളി ൽ വെള്ളപുതച്ചുകിടന്നു. നേപ്പാളിൽ വിനോദയാത്രക്കിടെ വിഷവാതകം ശ്വസിച്ച് മരിച്ച മൂവരുടെയും മൃതദേഹങ്ങൾ മൊകവൂരിൽ ഇന്ദുവിെൻറ തറവാടിനോട് ചേർന്ന പുതിയ വീട്ടിലെത്തിച്ചപ്പോൾ നാട് മുഴുവൻ തേങ്ങി. സമീപത്തെ കാമ്പുറത്ത് കാവിലെ ഉത്സവത്തോടനുബന്ധിച്ച് പുതിയ വീട്ടിൽ താമസം തുടങ്ങാനിരുന്നതായിരുന്നു രഞ്ജിത്തും കുടുംബവും. ജനൽപ്പൊളികളും വാതിലും ഘടിപ്പിക്കാനും അവസാനവട്ട പെയിൻറിങ്ങും മാത്രമായിരുന്നു ബാക്കി. വാതിലിന് ആവശ്യമായ മര ഉരുപ്പടികൾ ഏൽപിക്കാൻ പോയപ്പോഴാണ് ഇന്ദുവിെൻറ പിതാവ് ദുരന്തവാർത്ത അറിഞ്ഞത്.
നാട്ടുകാരെയും ബന്ധുക്കളെയും വിളിച്ച് ആഘോഷമായി നടത്താനിരുന്ന ഗൃഹപ്രവേശത്തിന് പകരം ശോകമൂകമായ അന്ത്യയാത്രക്കായിരുന്നു പുത്തൻ വീട് സാക്ഷിയായത്. ആറ് വീതം പുതുവസ്ത്രങ്ങൾ വാങ്ങി നേപ്പാളിലേക്കു പോയ നാടിെൻറ ഓമനകളെ ഓർത്ത് പലരും കരഞ്ഞു. ആംബുലൻസുകളിൽനിന്ന് മൃതദേഹങ്ങൾ വീട്ടിലേക്ക് കയറ്റിയപ്പോൾ മുതൽ ഈ പ്രദേശം സങ്കടക്കടലായിരുന്നു. കഴിഞ്ഞ മാസം പഴനിയിലെ തീർഥയാത്രക്കിടെ മുണ്ഡനം ചെയ്ത വൈഷ്ണവിെൻറ തലയിൽ ചിലർ സ്നേഹപൂർവം സ്പർശിച്ചു. മന്ത്രിമാരായ എ.സി. മൊയ്തീനും എ.കെ. ശശീന്ദ്രനും എം.കെ. രാഘവൻ എം.പിയും അടക്കമുള്ള ജനപ്രതിനിധികളുടെയും ഉള്ളുലഞ്ഞു. ‘എെൻറ മോളെ’ എന്ന് വിളിച്ച് ഇന്ദുവിെൻറ അച്ഛൻ പീതാംബരൻ നായരും ‘മോനെ ഒന്ന് തൊടട്ടേ’ എന്ന് പറഞ്ഞ് ഇന്ദുവിെൻറ അനിയത്തി ചിത്രയും അലറിക്കരഞ്ഞതും കണ്ടുനിന്നവർക്ക് നൊമ്പരമായി.
ഒടുവിൽ കുന്ദമംഗലം താളിക്കുണ്ട് പുനത്തിൽ വീട്ടിൽ നടന്ന സംസ്കാര ചടങ്ങുകൾക്കും വികാരതീവ്രതയേറെയായിരുന്നു. മാധവ് ചിതക്ക് തീകൊളുത്തിയേപ്പാൾ നാട് മുഴുവൻ കൂടെ കരഞ്ഞു. നാനാഭാഗങ്ങളിൽനിന്നുള്ളവരാണ് രാവിലെ മുതൽ മൊകവൂരിലും കുന്ദമംഗലത്ത് പൊതുദർശനത്തിന് വെച്ച സാംസ്കാരികനിലയത്തിലും മൃതദേഹങ്ങൾ സംസ്കരിച്ച താളിക്കുണ്ട് പുനത്തിൽ വീട്ടുവളപ്പിലുമെത്തിയത്. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എം.എൽ.എമാരായ പി.ടി.എ. റഹീം, സി.കെ. നാണു, മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ല പഞ്ചായത്ത് വെസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട്, മുൻ എം.എൽ.എ കെ.കെ. ലതിക, സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ, കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം. രാധാകൃഷ്ണൻ, കെ.വി. ബാബുരാജ്, കൗൺസിലർ പി. കിഷൻ ചന്ദ്, ഹുസൈൻ മടവൂർ, സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ, ഡി.സി.സി പ്രസിഡൻറ് ടി. സിദീഖ്, ബി.ജെ.പി ജില്ല പ്രസിഡൻറ് വി.കെ. സജീവൻ, യുവമോർച്ച സംസ്ഥാന പ്രസിഡൻറ് കെ.പി. പ്രകാശ് ബാബു, എ.ഐ.വൈ.എഫ് നേതാവ് പി. ഗവാസ്, കോൺഗ്രസ് നേതാവ് പി.എം. സുരേഷ് ബാബു, ബാലകൃഷ്ണൻ കിടാവ്, പി. രഘുനാഥ്, വി.വി. രാജൻ തുടങ്ങിയവർ വിവിധയിടങ്ങളിൽ അന്തിമോപചാരമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.