ഗാന്ധിനഗർ (കോട്ടയം): കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പ്രസവശേഷം നവജാത ശിശുവുമായി തിരിച്ചെത്തിയ യുവതിയും മാതാവും താമസിച്ചിരുന്ന ലയത്തിൽ കയറുന്നത് സമീപവാസികൾ തടഞ്ഞു. ആലുവ ശ്രീമൂലനഗരം പഞ്ചായത്തിലെ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയാണ് യുവതി. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.
കോവിഡ് റെഡ്സോണിലുള്ള ജില്ലയിൽനിന്ന് എത്തിയതാണ് ലയത്തിൽ കയറ്റാതിരുന്നതിന് കാരണമായി പറഞ്ഞത്. ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെംബർ കെ.പി. അനൂപ് ഇടപെട്ട് രാത്രിയോടെ ഗവ. എൽ.പി സ്കൂളിൽ രാത്രി കഴിഞ്ഞുകൂടുന്നതിന് സൗകര്യം ചെയ്തുകൊടുത്തു. ഭർത്താവ് ഉപേക്ഷിച്ച ഇവരെ മൂന്നുദിവസം മുമ്പ് മെഡിക്കൽ കോളജിൽനിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും നാട്ടിലേക്ക് മടങ്ങാൻ മാർഗമില്ലാതെ വന്നതിനാൽ ഗൈനക്കോളജി അധികൃതർ നവജീവൻ ട്രസ്റ്റിനെ വിവരമറിയിച്ചു.
തുടർന്ന് പി.യു. തോമസ് ഇവർക്ക് ആവശ്യമായ അരിയും പലവ്യഞ്ജനങ്ങളും കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽനിന്ന് മരുന്നും വാങ്ങി തിങ്കളാഴ്ച വൈകീട്ടോടെയാണ് നാട്ടിലേക്ക് വിട്ടത്. ഹെൽത്ത് ഇൻസ്പെക്ടർ അടക്കം അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും അധികൃതരുെടയും ഫാക്ടറി ഉടമയുെടയും സഹായത്തോടെ ഇവർക്ക് വാടക വീട് സജ്ജീകരിച്ച് കൊടുക്കുമെന്നും വാർഡ് മെംബർ കെ.പി. അനൂപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.