തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ കേന്ദ്രത്തോട് 1000 കോടി രൂപയുടെ ധനസഹായ പാക്കേജ് സംസ്ഥാനം ആവശ്യപ്പെടുമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ. 200 കോടി രൂപ കാർഷിക മേഖലക്ക് മാത്രം ലഭിക്കണമെന്നും കൃഷി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
നഷ്ടപരിഹാര മാനദണ്ഡങ്ങളിൽ കാലോചിതമായ മാറ്റം വേണം. കേരളത്തിലെ കാലാവസ്ഥ കൂടി കേന്ദ്രം കണക്കിലെടുക്കണം. മഴക്കെടുതിയെ കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി നേരിടണമെന്നും സുനിൽ കുമാർ ആവശ്യപ്പെട്ടു.
ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ കാലവർഷക്കെടുതി വിലയിരുത്താൻ കേന്ദ്രമന്ത്രിമാരായ കിരൺ റിജിജുവും അൽഫോൺസ് കണ്ണന്താനവും ഇന്ന് സംസ്ഥാനത്ത് എത്തുന്നുണ്ട്. ഉച്ചവരെ കുട്ടനാട്ടിലെ വെള്ളപ്പൊക്കബാധിത പ്രദേശം സന്ദർശിക്കുന്ന മന്ത്രിമാർ ഹെലികോപ്ടറിൽ കോട്ടയത്തേക്ക് പോകും.
തുടർന്ന് എറണാകുളത്തേക്ക് പോകുന്ന സംഘം വൈകീട്ട് ചെല്ലാനം സന്ദർശിച്ച് രാത്രി ഡൽഹിക്ക് മടങ്ങും. ദേശീയദുരന്ത നിവാരണ അതോറിറ്റി അംഗം ആർ.കെ. ജെയിൻ, ആഭ്യന്തരവകുപ്പ് ജോയൻറ് സെക്രട്ടറി സഞ്ജീവ്കുമാർ ജിണ്ടാൽ, ദേശീയദുരന്ത പ്രതികരണസേന ഐ.ജി രവി ജോസഫ് ലോക്കു എന്നിവരും ഒപ്പമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.