തിരുവനന്തപുരം: ദേശീയപാത ഉദ്ഘാടന ചടങ്ങിൽനിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിതിൽ പ്രതികരണവുമായി മന്ത്രി എം.ബി. രാജേഷ്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ബി.ജെ.പി രാഷ്ട്രീയ പ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
സ്വന്തം മണ്ഡലത്തിൽ മറ്റ് ഔദ്യോഗിക പരിപാടികൾ ഉള്ളപ്പോൾ ഇത്തരം അസംബന്ധങ്ങൾക്ക് നിന്നുകൊടുക്കില്ലെന്നും പോകില്ലെന്ന് ഇന്നലെതന്നെ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുൻപ് തിരുവനന്തപുരത്ത് പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ പ്രത്യേക വി.ഐ.പി പാസുമായി എത്തിയ തന്നോട് എസ്.പി.ജി ഉദ്യോഗസ്ഥർ ആധാർ കാർഡ് ആവശ്യപ്പെട്ടിരുന്നു. അത് തന്നെ അപമാനിക്കുന്നതിന് തുല്യമായിരുന്നു. തുടർന്ന് താൻ പരിപാടി ബഹിഷ്കരിക്കുമെന്ന് അറിയിക്കുകയും സംസ്ഥാന പ്രോട്ടോക്കോൾ ഉദ്യോഗസ്ഥർ ഇടപെടുകയും ചെയ്തതോടെയാണ് എസ്.പി.ജി ഉദ്യോഗസ്ഥർ പിൻവാങ്ങിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഭൂമിവിലയുടെ നാലിലൊന്ന്, അതായത് 5580 കോടി രൂപ കേരളം നൽകിയതുകൊണ്ടാണ് ദേശീയപാത യാഥാർഥ്യമായതെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ രാഷ്ട്രീയ സംസ്കാരം എന്താണെന്ന് ഇതിലൂടെ മലയാളികൾക്ക് മനസ്സിലാക്കാം. പൊതുമരാമത്ത് മന്ത്രി പോലുമില്ലാത്ത ചടങ്ങിൽ ബി.ജെ.പി നേതാക്കൾ പങ്കെടുക്കുന്നത് പൊതുപണം ഉപയോഗിച്ചുള്ള രാഷ്ട്രീയ പ്രചാരണത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.