'മാറ്റാരുണ്ട് എൽ.ഡി.എഫ് അല്ലാതെ' മുദ്രാവാക്യം ജനങ്ങൾക്കിടയിൽ മറ്റൊരുബോധം സൃഷ്ടിച്ചു -പി. രാജീവ്

തിരുവനന്തപുരം: 'മാറ്റാരുണ്ട് എൽ.ഡി.എഫ് അല്ലാതെ' എന്ന മുദ്രാവാക്യം ശരിയായില്ലെന്ന് പാർട്ടിയിൽ വിലയിരുത്തലുണ്ടായെന്ന് മുൻമന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റിയംഗവുമായ പി. രാജീവ്. മുദ്രാവാക്യം ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് സൃഷ്ടിച്ചത്. വെള്ളാപ്പള്ളിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ വീഴ്ച പറ്റി. അനുഭവത്തിൽനിന്ന് ഭാവിയിൽ ഇത്തരം വിഷയങ്ങളിൽ എങ്ങനെ ഇടപെടണമെന്ന് മനസ്സിലാക്കുന്നതായും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വർണക്കൊള്ളയിൽ നടപടി സ്വീകരിക്കണമായിരുന്നു. പാർട്ടിയുടെ സംഘടനാ സാങ്കേതികത്വങ്ങൾ അല്ല നോക്കേണ്ടിയിരുന്നതെന്നും വിലയിരുത്തലുണ്ടായി. പ്രതിഭാഗം അഭിഭാഷകനെ സർക്കാർ വക്കീൽ ആക്കിയതും ചർച്ച ചെയ്യപ്പെടേണ്ടതാണ്. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പ് എന്നിവയിലെ തോൽവിയിൽ പാർട്ടി പരിശോധന നടത്തിയിരുന്നു. വികസന പ്രവർത്തനങ്ങൾ നടത്തിയത് തുടർഭരണം ലഭിക്കുമെന്ന് കരുതിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ട് പുറത്ത്. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പ് തോൽവിയിൽ കാരണമായെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ പറയുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ നടപടികളോട് ജനങ്ങൾക്കിടയിൽ എതിർപ്പുണ്ടായിരുന്നെന്നും തോൽവിയിൽ മുഖ്യപങ്ക് വഹിച്ചുവെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ന്യൂനപക്ഷ ഏകീകരണം, സംഘടനാ വീഴ്ച, സ്ഥാനാർഥി നിർണയത്തിലെ പാളിച്ച എന്നിവയും തോൽവിക്ക് കാരണമായി. താഴേത്തട്ടിലെ ചർച്ചകൾ വിലയിരുത്തിയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ട് തയാറാക്കിയത്.

സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് പരസ്യ പ്രതികരണം നടത്തിയ നേതാവ് കെ.ആർ. ചന്ദ്രമോഹനെ താക്കീത് ചെയ്യാനും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായി. ചന്ദ്രമോഹനെ ശാസിക്കാനാണ് ധാരണ. മറ്റന്നാൾ ചേരുന്ന സി.പി.ഐ സംസ്ഥാന കൗൺസിലിൽ അന്തിമ തീരുമാനമെടുക്കും. അതേസമയം, പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയം പാളിയെന്നും സി.പി.എം സംസ്ഥാന കമ്മിറ്റിക്കും സെക്രട്ടേറിയറ്റിനും വീഴ്ചപറ്റിയെന്നാണ് സി.പി.എം സംഘടന റിപ്പോർട്ട്. പയ്യന്നൂരിൽ പാർട്ടിക്കകത്തെ വിഭാഗീയത തെരഞ്ഞെടുപ്പിനെ ബാധിച്ചു. ഇത് പാർട്ടി വോട്ടു ചോർച്ചക്ക് കാരണമായി.

കണ്ണൂരിൽ ജില്ല സെക്രട്ടേറിയറ്റ് അംഗവും ജില്ല കമ്മിറ്റി അംഗവും ആലപ്പുഴയിൽ മുൻ സംസ്ഥാന കമ്മിറ്റി അംഗവും കൊല്ലം, പാലക്കാട് ജില്ലകളിൽ മുൻ ജില്ല കമ്മിറ്റി അംഗങ്ങളും യു.ഡി.എഫ് ബാനറിൽ മത്സരിച്ചത് പാർട്ടിക്കെതിരായ പ്രചാരവേല ശക്തിപ്പെടാൻ ഇടയാക്കി. യു.ഡി.എഫ് സി.പി.എമ്മിനെതിരെ അടിസ്ഥാനരഹിത പ്രചാരണങ്ങൾ നടത്തിയെന്നും വർഗീയ ശക്തികളോട് മൃദുസമീപനം സ്വീകരിച്ചെന്നും ഇത് ബി.ജെ.പിക്ക് അനുകൂല സാഹചര്യമൊരുക്കാൻ കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.

മാധ്യമങ്ങളിൽ പാർട്ടിക്കെതിരെ വന്ന വിമർശനങ്ങൾ അതേപോലെ അവതരിപ്പിക്കാനാണ് ഒരുവിഭാഗം പ്രവർത്തകർ പരിശ്രമിച്ചത്. പഴയ വിഭാഗീയതയുടെ അവശിഷ്ടങ്ങൾ മനസ്സിൽവെച്ച് ചർച്ചയിൽ പങ്കെടുത്ത ചിലരുമുണ്ടെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. സാധാരണക്കാരുടെ ദൈനംദിന ജീവിതപ്രശ്നങ്ങളിലും ഉപജീവന മാർഗങ്ങളിലുമുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ജനങ്ങളെ മുന്നണിയിൽനിന്ന് അകറ്റാനിടയാക്കിയെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

Tags:    
News Summary - P. Rajeev says the slogan 'Who can change except LDF' has created a different consciousness among the people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.