കോഴിക്കോട്: പ്രളയകാലത്ത് എന്തു സഹായം ചെയ്തു എന്ന ചോദ്യത്തിന് ഉത്തരം തരാൻ മലപ്പുറം സ്വദേശി നാസർ മാനുവിെൻറ കൈയിൽ കണക്കുപുസ്തകമില്ല. ആവശ്യക്കാരെ സഹായിക്കുന്നു. അത്രമാത്രം. പിന്നാലെ ഒരു ചെറുപുഞ്ചിരി.
കാടാമ്പുഴ പാങ്ങ് ചേണ്ടിയിൽ കണക്കയിൽ അബ്ദുൽ നാസർ മാനു എന്ന പ്രവാസി വ്യവസായി പ്രളയബാധിതർക്കായി നൽകിയത് മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിലായി കോടികൾ വില വരുന്ന ഏക്കർകണക്കിനു ഭൂമി. മറ്റുള്ളവരിൽനിന്ന് അറിഞ്ഞ ആ കണക്കു ചുരുക്കിയാൽ ഇങ്ങനെ: പെരിന്തൽമണ്ണ മാലാപറമ്പിൽ ഒരേക്കർ, പി.കെ നഗറിൽ 1.46 ഏക്കർ, ശൈഖ്സായിദ് നഗറിൽ ഒരേക്കർ, കുറുവ പൂക്കോട് ഗാന്ധിനഗറിൽ 2.75 ഏക്കർ, പറവൂർ ചെറായിയിൽ 30 സെൻറ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാണ്ടിക്കാട് എം.ഇ.എസിനു സമീപത്തെ ഒരേക്കർ, അതിനു സമീപത്തെ ഒരേക്കറും ദാനത്തിനുതന്നെ. പാണ്ടിക്കാട് 73ൽ 23 സെൻറ് നൽകി; ശേഷിക്കുന്നതും നൽകും. കുറ്റിപ്പുറം കുമ്പിടിയിലും രണ്ടര ഏക്കർ നീക്കിവെച്ചിട്ടുണ്ട്. പിതാവ് മൊയ്തീൻ ഹാജിയുടെ പേരിലുള്ള രണ്ടര ഏക്കറും മാതാവ് ഫാത്തിമയുടെ രണ്ടേക്കർ ഒഴിച്ചിട്ടതും ദാനത്തിനുതന്നെ. അബൂദബിയിൽ റിവർ വാട്ടർ കമ്പനി ഉടമയാണ് മാനു. സഹോദരങ്ങളായ അലി മൊയ്തീൻ, മുഹമ്മദ് കുട്ടി, അബ്ദുൽ അസീസ്, നൗഷാദ് എന്നിവർ ഇഷ്ടദാനത്തിലും പങ്കാളികൾ. സഹോദരങ്ങളോടൊപ്പം വിവിധ ബിസിനസുകളുമുണ്ട്.
വിശപ്പടക്കാൻ ഭക്ഷണമില്ലാത്തപ്പോഴും ക്ഷീണിച്ചെത്തുന്നവർക്കു കഞ്ഞിവെള്ളത്തിനൊപ്പം വറ്റും നൽകിയ ഉമ്മയാണ് മാതൃകയെന്ന് ഈ 47കാരൻ പറയുന്നു.
വിശപ്പിെൻറയും വീടില്ലാത്തതിെൻറയും വേദനയുണ്ട് ഓർമയിൽ. അഞ്ചാംക്ലാസിൽ പഠനം അവസാനിപ്പിച്ച് അധ്വാനിക്കാനിറങ്ങിയതാണ് മാനു. പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർ ആരായാലും സമീപിക്കാമെന്നു മാനു പറയുന്നു. വീടു നഷ്ടമായതിെൻറ സാക്ഷ്യപത്രം വേണമെന്നു മാത്രം. കോഴിക്കോട് ജില്ലയിലെ കുറേ പേർക്ക് കഴിഞ്ഞ ദിവസം വീടിനു ഭൂമി നൽകി. കുറ്റിപ്പുറത്തു നൽകിയ ഭൂമിയിൽ 10 വീടും തയാറാവുന്നുണ്ട്.
ആയുസ്സൊടുങ്ങും മുമ്പ് 1000 കുടുംബങ്ങൾക്കു വീടൊരുക്കണമെന്നാണ് ഈ മനുഷ്യസ്നേഹിയുടെ അഭിലാഷം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.