കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടിക്കും ജമാഅത്തെ ഇസ്ലാമിക്കും എതിരെ ഉയർന്ന വിമർശനത്തിൽ പ്രതികരണവുമായി എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ജമാഅത്ത് ബന്ധവും ജമാഅത്തെ ഇസ്‌ലാമിയുടെ മതതീവ്രതയും ചര്‍ച്ച ചെയ്യുമ്പോള്‍ സി.പി.എമ്മിന്‍റെ കമ്യൂണിസ്റ്റ് ആശയവും കമ്യൂണിസത്തിന്റെ നിരീശ്വരത്വവും ചെഗുവേരിസവും ചര്‍ച്ച ചെയ്യണമെന്ന് നാസര്‍ ഫൈസി കൂടത്തായി ഫേസ്ബുക്കിൽ കുറിച്ചു.
സി.പി.എം ഇതുവരെ മാര്‍ക്‌സിനെയും മാര്‍ക്‌സിസത്തെയും തള്ളിയിട്ടില്ല. മതത്തിന്റെ പ്രതിരോധം ആദര്‍ശാധിഷ്ഠിതമാവണമെന്നും ഏകപക്ഷീയമാവരുതെന്നും നാസര്‍ ഫൈസി കൂടത്തായി എഫ്.ബി പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
ഇസ്ലാമിക ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമാണ് ജമാഅത്തെ ഇസ്ലാമി എന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഉമര്‍ ഫൈസിയുടെ ഈ പരാമർശത്തിനുള്ള പരോക്ഷ മറുപടി കൂടിയാണ് നാസർ ഫൈയുടെ ഫേസ്ബുക്ക് പോസ്റ്റ്.
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ജമാഅത്ത് ബന്ധവും ജമാഅത്തേ ഇസ്‌ലാമിയുടെ മതതീവ്രതയും തെരഞ്ഞെടുപ്പിനു മുമ്പില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സി.പി.എമ്മിന്റെ കമ്മ്യൂണിസ്റ്റ് ആശയവും കമ്മ്യൂണിസത്തിന്റെ നിരീശ്വരത്വവും ചെഗുവേരിസവും ചര്‍ച്ച ചെയ്യണം. മാര്‍ക്‌സിനെയും മാര്‍ക്‌സിസത്തെയും സി.പി.എം ഇതുവരെ തള്ളിയിട്ടില്ലെന്നു മാത്രമല്ല, ആശയമായി അരക്കിട്ടുറപ്പിച്ചിട്ടേയുള്ളൂ. മതത്തിന്റെ പ്രതിരോധം ആദര്‍ശാധിഷ്ഠിതമാവണം, ഏകപക്ഷീയമാവരുത്.
ഇസ്ലാമിക ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമാണ് ജമാഅത്തെ ഇസ്ലാമി എന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇസ്ലാമില്‍ നാശമുണ്ടാക്കുകയാണ് ജമാഅത്തെയുടെ ലക്ഷ്യം. അതിനെ തുടക്കംമുതലേ സമസ്ത എതിര്‍ക്കുന്നുണ്ട്. ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയാണെന്ന നിലപാടില്‍ മാറ്റമില്ല.
മതരാഷ്ട്രമാണ് ജമാഅത്തെ ഇസ്‌ലാമിയുടെ അടിത്തറ. അത് സ്ഥാപകന്‍ മൗദൂദിയുടെ ഗ്രന്ഥങ്ങളില്‍ തന്നെ പറയുന്നുണ്ട്. ഇസ്ലാമിക വിരുദ്ധമായ ആശയം പ്രചരിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവരാണ് അവര്‍. മതത്തില്‍ പലതും കടത്തിക്കൂട്ടി ഉള്ളതിനെ ഇല്ലാതാക്കിയവരാണ് ജമാഅത്തെകളെന്നും ഉമർ ഫൈസി മുക്കം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.