രാജീവ് ചന്ദ്രശേഖർ, കെ. സുരേന്ദ്രൻ, വി മുരളീധരൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കേരളത്തിലെ 35 മണ്ഡലങ്ങളിലേക്കുള്ള ബി.ജെ.പി സ്ഥാനാർഥികളുടെ സാധ്യതാ പട്ടിക തയ്യാർ. വിജയ സാധ്യത കണക്കാക്കുന്ന ‘എ’ ക്ലാസ് മണ്ഡലങ്ങൾ ഉൾപ്പെടുത്തിയാണ് ആദ്യ ഘട്ട പട്ടിക തയ്യാറാക്കിയതെന്നാണ് വിവരം. ഇടത്, വലത് മുന്നണികൾ പ്രചരണ യാത്രകൾ അവസാനിക്കുന്നതോടെ, സ്ഥാനാർഥി നിർണയത്തിലേക്ക് പ്രവേശിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ, നേരത്തെ തന്നെ പട്ടിക സജ്ജമാക്കി പ്രചാരണം ആരംഭിക്കാനാണ് ബി.ജെ.പി നീക്കം.
സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്ത് മത്സരിക്കും. 2016ൽ ഒ. രാജഗോപാൽ ജയിച്ച് ബി.ജെ.പിക്ക് സംസ്ഥാന നിയമസഭയിൽ ആദ്യ അരങ്ങേറ്റം സമ്മാനിച്ച സീറ്റ് തിരിച്ചു പിടിക്കാനാണ് സംസ്ഥാന അധ്യക്ഷൻ നേരിട്ടിറങ്ങുന്നത്. വട്ടിയൂർക്കാവിൽ മുൻ ഐ.പി.എസ് ഓഫീസറും നിലവിലെ കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖയ്ക്കാണ് പ്രഥമ പരിഗണന. കഴക്കൂട്ടത്ത് വി. മുരളീധരനും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും മത്സരിക്കും.
ചൊവ്വാഴ്ച ചേർന്ന ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിറ്റിയിലാണ് സാധ്യത പട്ടികയ്ക്ക് രൂപം നൽകിയത്. ഇത് ഉടൻതന്നെ കേന്ദ്രനേതൃത്വത്തിന് കൈമാറും. ഓരോ മണ്ഡലത്തിലും മൂന്ന് പേരുകൾ വീതമാണ് പരിഗണനയിലുള്ളത്.
നേമത്തെ സ്ഥാനാർഥിത്തം രാജീവ് ചന്ദ്രശേഖർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മണ്ഡലത്തിലെ രണ്ട് മണ്ഡലം കമ്മിറ്റികളുടെ യോഗം കഴിഞ്ഞ ദിവസം മാരാർജി ഭവനിൽ ചേർന്ന് ഒരുക്കങ്ങൾക്ക് രൂപം നൽകി. വട്ടിയൂർക്കാവിലാണ് കെ. സുരേന്ദ്രന്റെ പേര് ഉയർന്നുവന്നെങ്കിലും, നേരത്തെ പ്രവർത്തിക്കുന്ന മഞ്ചേശ്വരം തന്നെ മത്സരിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നൽകിയ നിർദേശം. ശോഭ സുരേന്ദ്രന് പാലക്കാട്, കായംകുളം, ഹരിപ്പാട് എന്നീ മണ്ഡലങ്ങളിൽ സാധ്യത. എം.ടി. രമേശിന് തൃശൂർ അല്ലെങ്കിൽ കോഴിക്കോട് സീറ്റ് നൽകാനാണ് ധാരണ. സി. കൃഷ്ണകുമാർ മലമ്പുഴയിൽതന്നെ മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.