കോഴിക്കോട്: കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ചാർട്ടേഡ് വിമാനം വഴി പ്രവാസികൾക്ക് കേരളത്തിലേക്ക് വരാനാകൂ എന്ന സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ മുസ്ലിം ലീഗ്. പ്രവാസികൾ നാട്ടിലേക്ക് വരേണ്ട എന്ന് പറയുന്നതിന് തുല്ല്യമാണ് കേരള സർക്കാറിന്‍റെ നിലപാടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.
കേരള സർക്കാറിന്‍റെ നിലപാട് മോശമായിപ്പോയി. രോഗവ്യാപനം ഉണ്ടാകാൻ പാടില്ല. അതിൽ എല്ലാവർക്കും ഉത്തരവാദിത്തം ഉണ്ട്. ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്‍റീൻ ഫലപ്രദമായി സർക്കാർ നടത്തിയിരുന്നുവെങ്കിൽ ഈ പ്രശ്നം ഉണ്ടാകില്ലായിരുന്നു. അവിടെയുള്ള മലയാളികളോട് ഇങ്ങോട്ട് വരേണ്ട എന്ന പറയാൻ കഴിയില്ല. ഞങ്ങൾ അതിനെ ശക്തമായി എതിർക്കും -കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിലുണ്ടായ സർക്കാറിന്‍റെ അനാസ്ഥക്ക് കൊടുക്കേണ്ടി വരുന്ന വിലയാണിതെന്നും ഇതിൽ ദുരിതത്തിലാകുന്നത് ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്ന പ്രവാസികളാണെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.
പ്രവാസികളെ രണ്ടു തട്ടിലാക്കിക്കുകയാണ് സർക്കാറെന്ന് എം.കെ മുനീർ പറഞ്ഞു. വന്ദേ ഭാരത് മിഷനിലൂടെ എത്തുന്നവർക്ക് കോവിഡ് ടെസ്റ്റ് ആവശ്യമില്ലെന്നും ചാർട്ടേഡ് ഫ്ലൈറ്റ് വഴി വരുന്നവർക്കാണ് ടെസ്റ്റ് നിർബന്ധമാണെന്നും പറയുന്നു. ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ട വിഷയമാണിതെന്നും എം.കെ മുനീർ വിമർശിച്ചു.
സർക്കാർ നിലപാട് പ്രായോഗികമല്ലെന്ന് പി.വി അബ്ദുൽ വഹാബ് എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.