മലപ്പുറം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തുന്ന ദിവസം മുസ്ലിം യൂത്ത് ലീഗ് കരിപ്പൂർ വിമാനത്താവ ളം മുതൽ കോഴിക്കോട് വെസ്റ്റ് ഹിൽ ഹെലിപ്പാട് വരെ സംഘടിപ്പിക്കാനിരുന്ന കറുത്ത മതിൽ പ്രതിഷേധം മാറ്റി. ഇതിെൻറ മറവിൽ സംഘർഷമുണ്ടാക്കാൻ ബി.ജെ.പി ശ്രമിക്കുമെന്നും പ്രതിഷേധം മറ്റൊരു ദിവസം നടത്താൻ നിർദേശിച്ചിട്ടുണ്ടെന്നും മ ുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജനുവരി 15ന് 35 കിലോമീറ്റർ നീളത്തിൽ ഒരുലക്ഷം പേർ കറുത്ത വസ്ത്രമണിഞ്ഞ് അണിനിരക്കുന്ന മതിൽ തീർക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് കോഴിക്കോട്ട് വാർത്തസമ്മേളനം നടത്തി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.
പൗരത്വ ഭേദഗതി നിയമ പ്രക്ഷോഭം, ഫണ്ട് ശേഖരണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ തിങ്കളാഴ്ച ജില്ല കമ്മിറ്റി ഓഫിസിൽ ലീഗ് ഉന്നതാധികാര സമിതിയുടെയും എം.എൽ.എമാരുടെയും സംയുക്തയോഗം വിളിച്ചിരുന്നു. സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് ലീഗ് നടത്താനിരിക്കുന്ന സമരവും ചർച്ചക്ക് വന്നു. തുടർന്നാണ് സമരം മറ്റൊരു ദിവസത്തേക്ക് മാറ്റാൻ യൂത്ത് ലീഗിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചത്.
പൗരത്വ ഭേദഗതി നിയമം ന്യായീകരിക്കാനാണ് അമിത് ഷാ കോഴിക്കോട്ടെത്തുന്നത്. അത് ബി.ജെ.പിയുടെ പാർട്ടി പരിപാടിയാണെന്നും സംഘർഷ സാധ്യത ഒഴിവാക്കാനാണ് യൂത്ത് ലീഗുമായി ആലോചിച്ച് ഈയൊരു തീരുമാനമെടുത്തതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. യോഗത്തിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പി, അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുൽ വഹാബ് എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് തുടങ്ങിയവർ സംബന്ധിച്ചു.
കേന്ദ്രം പിന്തിരിയുംവരെ സമരം -കുഞ്ഞാലിക്കുട്ടി
മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിൽനിന്ന് കേന്ദ്ര സർക്കാർ പിന്തിരിയുംവരെ സമരം തുടരുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഉത്തർപ്രദേശിലെ പ്രശ്നങ്ങൾ ഗൗരവമുള്ളതാണ്. അടിച്ചമർത്തൽ സമീപനമാണ് അവിടെ സ്വീകരിച്ചിരിക്കുന്നത്. ഇടതുപക്ഷവുമായി ചേർന്ന് കേരളത്തിൽ സംയുക്തസമരം വേണമോയെന്നൊക്കെ യു.ഡി.എഫ് ചർച്ച ചെയ്യേണ്ട കാര്യമാണ്. എസ്.വൈ.എസ് നേതാവ് നാസർ ഫൈസി കൂടത്തായി ബി.ജെ.പി നേതാക്കളിൽനിന്ന് ലഘുലേഖ സ്വീകരിച്ചത് സംബന്ധിച്ച് ചോദ്യത്തോട് പ്രതികരിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചമർത്താനാണ് കേന്ദ്ര ശ്രമമെന്നും ഡൽഹിയിൽ സമരനേതാക്കളെ സന്ദർശിക്കുെമന്നും ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.