തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കും നെഹ്റു കുടുംബത്തിനുമെതിരെ ലേഖനമെഴുതിയ ശശി തരൂരിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസൻ രംഗത്ത്. നെഹ്റുവിനെ വിമർശിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും എല്ലാവർക്കുമുണ്ട്. എന്നാൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗമായിരിക്കെ തരൂർ അതിന് മുതിർന്നത് ശരിയല്ല. രാജിവെച്ച് വിമർശിക്കാം. നെഹ്റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് തരൂർ വന്നത്. സമൂഹത്തിനുവേണ്ടി ഒരുതുള്ളി വിയർപ്പു പോലും ഒഴുകിയിട്ടില്ല. വസ്തുതകളെല്ലാം തമസ്കരിച്ചാണ് തരൂർ ലേഖനമെഴുതിയതെന്നും ഹസൻ പറഞ്ഞു. നെഹ്റു സെന്റർ നടത്തുന്ന നെഹ്റു അവാർഡ് ദാന ചടങ്ങിൽ സംസാരിക്കവേ ആയിരുന്നു പരാമര്ശം. ജി സുധാകരനാണ് അവാർഡ് നൽകുന്നത്.
“നെഹ്റുവിനെ വിമർശിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും എല്ലാവർക്കുമുണ്ട്. എന്നാൽ അടുത്ത കാലത്തായി ബി.ജെ.പി നേതാക്കളും സർക്കാറും നെഹ്റുവിനെ ഇകഴ്ത്തിക്കാണിക്കാൻ ശ്രമിക്കുമ്പോൾ, കോൺഗ്രസിലെ തന്നെ സമുന്നതരായ ചില നേതാക്കൾ അതിനെ അനുകൂലിച്ച് രംഗത്ത് വരുന്നത് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. പ്രത്യേകിച്ചും നെഹ്റുവിന്റെ ആരാധകനായ, കേരളത്തിലെ കോൺഗ്രസിന്റെ പ്രസിഡന്റുമായിരുന്ന എന്നേപ്പോലൊരാൾക്ക് അതിന് കഴിയില്ല. അടുത്ത കാലത്ത് ശശി തരൂർ എഴുതിയ ലേഖനത്തിൽ, നെഹ്റു കുടുംബത്തിലുള്ളവർക്ക് കുടുംബാധിപത്യത്തിലൂടെയാണ് അധികാരം കിട്ടിയതെന്ന് പറയുന്നു. രാഷ്ട്രീയത്തിൽ അവർക്ക് ജന്മാവകാശമാണെന്നും തരൂർ പറയുന്നു.
എന്നാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആ കുടുംബം വഹിച്ചിട്ടുള്ള പങ്കെന്താണ്. ഇന്ത്യയെ ഒരു മതേതര രാഷ്ട്രമാക്കാൻ ആ കുടുംബത്തിലുള്ളവർ വഹിച്ചിട്ടുള്ളത് മഹത്തായ പങ്കാണ്. അവരവരുടെ പ്രവർത്തനത്തിലൂടെയാണ് അവർ വലിയ സ്ഥാനങ്ങളിലെത്തിയത്. എന്തെല്ലാം ത്യാഗം സഹിച്ചാണ് രാഹുൽ ഗാന്ധി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. അങ്ങനെയുള്ള വസ്തുതകളെല്ലാം തമസ്കരിച്ചാണ് തരൂർ ലേഖനമെഴുതിയത്. ബി.ജെ.പി നേതാവായ അദ്വാനിയെ പുകഴ്ത്താൻ നെഹ്റു കുടുംബത്തിലുള്ളവരെ പരാമർശിച്ചതിൽ എനിക്ക് വലിയ അമർഷം തോന്നി. തലമറന്ന് എണ്ണ തേക്കുന്ന പ്രവൃത്തിയാണ് അദ്ദേഹത്തിന്റേത്.
നെഹ്റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് ശശി തരൂർ രാഷ്ട്രീയത്തിൽ വന്നതും ഈ സ്ഥാനമാനങ്ങളെല്ലാം നേടിയതും. ഞാനും അദ്ദേഹത്തിനു വേണ്ടി വോട്ട് ചയ്തിട്ടുണ്ട്. സമൂഹത്തിനു വേണ്ടിയോ രാജ്യത്തിനു വേണ്ടിയോ ഒരുതുള്ളി വിയർപ്പു പോലും ചൊരിയാത്ത ആളാണ് ഇത്തരത്തിൽ ഇവിടെയെത്തിയത്. അദ്ദേഹത്തിന് വിമർശിക്കാം, പക്ഷേ കോൺഗ്രസ് പ്രവർത്തക സമിതി അംഗമായിരിക്കെ രാഹുൽ ഗാന്ധിക്കെതിരെ ‘കുടുംബാധിപത്യ’മെന്ന ബി.ജെ.പിയുടെ ആയുധം പ്രയോഗിക്കുന്നത് മര്യാദയല്ല. വർക്കിങ് കമ്മിറ്റിയിൽനിന്ന് ഒഴിഞ്ഞുനിന്ന് അദ്ദേഹത്തിന് വിമർശിക്കാം” -എം.എം. ഹസൻ പറഞ്ഞു.
സ്വന്തം പാളയത്തിൽ നിരന്തരം വെടി പൊട്ടിക്കുകയും എതിരാളികൾക്ക് ഒളിഞ്ഞും തെളിഞ്ഞും വിസിലടിക്കുകയും ചെയ്യുന്ന ശശി തരൂരിനെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് മാറ്റിനിർത്താൻ കോൺഗ്രസിൽ അനൗദ്യോഗിക ധാരണ.
ഏതാനും നാളുകളായി വെടിനിർത്തൽ സൂചന നൽകിയ തരൂർ പാർട്ടിയിലെ കുടുംബവാഴ്ചക്കെതിരെ ലേഖനമെഴുതുകയും പിന്നാലെ എൽ.കെ. അദ്വാനിയുടെ 98ാം ജന്മദിനത്തിൽ അദ്ദേഹത്തെ പുകഴ്ത്തുകയും ചെയ്തതാണ് സംസ്ഥാന നേതാക്കളുടെ കടുത്ത അമർഷത്തിന് ഇടയാക്കിയത്. തരൂരിനെയടക്കം നേതാക്കളെ ലോക്സഭയിലെത്തിക്കാൻ വിയർപ്പൊഴുക്കിയ സാധാരണ പ്രവർത്തകരുടെ അവസരമാണ് തദ്ദേശ തെരഞ്ഞെടുപ്പ്. ഈ ഘട്ടത്തിൽ മുന്നും പിന്നും നോക്കാതെ പാർട്ടിയെയും പ്രവർത്തകരെയും വെട്ടിലാക്കും വിധം പരാമർശം നടത്തുന്ന തരൂരിനോട് അനുനയവും വിട്ടുവീഴ്ചയും വേണ്ടെന്നതാണ് പൊതു ലൈൻ.
എ.ഐ.സി.സി അംഗമാണെന്നതിനാൽ തരൂരിനെതിരെ ഹൈകമാന്റാണ് നിലപാടെടുക്കേണ്ടത് എന്നതാണ് സംസ്ഥാന നേതാക്കളുടെ സമീപനം. കഴിഞ്ഞ ദിവസം നടത്തിയ വാർത്തസമ്മേളനത്തിൽ ‘‘തരൂർ അടുത്ത കാലത്തായി ചെയ്യുന്നതിൽ അധികവും തെറ്റാണെന്നും പക്ഷേ നടപടിയെടുക്കേണ്ടത് നേതൃത്വമാ’ണെന്നും കെ. മുരളീധരൻ തുറന്നുപറഞ്ഞിരുന്നു. പാർട്ടി പുറത്താക്കിയാൽ ലഭിക്കുന്ന രക്തസാക്ഷി പരിവേഷം രാഷ്ട്രീയ മൂലധനമാക്കാൻ കാത്തിരിക്കുന്ന തരൂരിനെ വിമർശിച്ചും പരാമർശിച്ചും വലുതാക്കേണ്ടെന്നാണ് ഹൈകമാൻഡ് വാക്കാൽ നൽകിയ നിർദേശം.
തദ്ദേശ തെരഞ്ഞെടുപ്പിനായി സുപ്രധാന തീരുമാനങ്ങളും തന്ത്രങ്ങളും ആവിഷ്കരിക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ കൺവീനറാക്കി ഹൈകമാൻഡ് രൂപംനൽകിയ 17 അംഗം പാർട്ടി കോർ കമ്മിറ്റിയിൽ തരൂരും ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം, അത് സാങ്കേതികമാണെന്നും കേരളത്തിൽനിന്നുള്ള പ്രവർത്തക സമിതി അംഗങ്ങളെ ഉൾപ്പെടുത്തിയ സാഹചര്യത്തിലാണ് തരൂരും ഉൾപ്പെട്ടതെന്നുമാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
നേരത്തെ പ്രധാനമന്ത്രിയെ പുകഴ്ത്തിയും അടിയന്തരാവസ്ഥ മുൻനിർത്തി ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ചും കോൺഗ്രസിൽനിന്ന് അകന്ന തരൂർ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി വിളിച്ച യോഗങ്ങളിൽ എത്തിയിരുന്നു. പിന്നാലെ സംസ്ഥാന സര്ക്കാറിനെതിരെ ജെബി മേത്തർ എം.പി നയിച്ച മഹിള സാഹസ് യാത്രയുടെ സമാപന ചടങ്ങിൽ പ്രതിപക്ഷ നേതാവിനും കെ.പി.സി.സി പ്രസിഡന്റിനുമൊപ്പം വേദി പങ്കിട്ടതും മഞ്ഞുരുക്കത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെട്ടത്. പിന്നാലെയാണ് വിവാദ പരാമർശങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.