‘ഞങ്ങളുടെ സർക്കാറായിരുന്നെങ്കിൽ മെസ്സിയല്ല അതിനപ്പുറത്തുള്ള ആളുകൾ വരുവായിരുന്നു...’; എ.കെ. ബാലൻ
പാലക്കാട്: മാസപ്പടി കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ സർക്കാറിനെ വെല്ലുവിളിച്ച് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ. എഫ്.ഐ.ആർ ഇട്ടില്ലെങ്കിൽ അതിനർഥം പിണറായി കുറ്റക്കാരനല്ല. എഫ്.ഐ.ആർ ഇട്ടാൽ കുടുങ്ങുക ചെന്നിത്തലയും കൂട്ടരുമാണ്. എഫ്.ഐ.ആർ ഇടാൻ വെല്ലുവിളിക്കുകയാണെന്നും ബാലൻ പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.
കേസിൽ വിജിലൻസുമായി ബന്ധപ്പെട്ട പരിശോധന നേരത്തെ കഴിഞ്ഞതാണ്. ആര് വിചാരിച്ചാലും പിണാറിയെയും കുടുംബത്തെയും തകർക്കാനാകില്ല. പിണറായി കേരള രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘സർക്കാർ നടുക്കടലിലാണ്. പിന്നോട്ടാണോ മുന്നോട്ടാണോ പേകേണ്ടതെന്ന് നിശ്ചയമില്ല. ഒടുവിൽ മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു. അതിനിടെ എ.ജിയുടെ നിയമോപദേശം സർക്കാറിന് ലഭിച്ചു. തെളിവുണ്ടെങ്കിൽ എഫ്.ഐ.ആർ ഇടാം. അല്ലെങ്കിൽ പ്രാഥമിക പരിശോധന നടത്തി എഫ്.ഐ.ആർ ഇടാം എന്നായിരുന്നു ഉപദേശം’ -ബാലൻ പറഞ്ഞു.
എല്ലാ രേഖകളും എ.ജിയുടെ ഓഫിസിലെത്തിച്ച ശേഷമാണ് ഈ സ്ഥിതി. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. എഫ്.ഐ.ആർ ഇട്ടാൽ മന്ത്രിമാർ രണ്ടും കുടുങ്ങും. എഫ്.ഐ.ആർ ഇട്ടില്ലെങ്കിൽ പിണറായി വിജയന്റെ നിരപരാധിത്വം തെളിയും. അതിനാൽ ഇത് ഇരുതലമുർച്ചയുള്ള വാളാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിജിലൻസ് നിയമ പരിശോധന നടത്തിയ ആരോപണമാണിത്. പുതുതായി കേസെടുക്കാൻ എന്ത് തെളിവാണ് സർക്കാറിന്റെ കൈവശമുള്ളതെന്നും അദ്ദേഹം ചോദിച്ചു.
പി. ജയരാജനെയും രാജേഷിനെയും സെക്രട്ടറിയേറ്റിൽ എടുത്തത് വൈകി പോയിട്ടില്ല. എല്ലാത്തിനും അതിന്‍റേതായ സമയമുണ്ട് ദാസായെന്നും ബാലൻ പ്രതികരിച്ചു. എൽ.ഡി.എഫ് സര്‍ക്കാറായിരുന്നെങ്കിൽ മെസ്സിയല്ല അതിനപ്പുറത്തുള്ള ആളുകൾ വരുവായിരുന്നെന്നും ബാലൻ പറഞ്ഞു. സര്‍ക്കാറിന്റെ ഭാഗത്തുനിന്നു വീഴ്ച ഉണ്ടായിട്ടില്ല. ഹോട്ടല്‍ ഭക്ഷണം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയാലല്ലേ തെറ്റ്? ഒരു ടോക്കണ്‍ പോലും വാങ്ങിയിട്ടില്ല. എന്നിട്ടാണ് കേസെടുക്കുന്നതെന്നും ബാലൻ കൂട്ടിച്ചേർത്തു.
സി.എം.ആർ.എൽ എക്സാലോജിക് മാസപ്പടി വിഷയത്തിൽ ഇ.ഡിയുടെ ആവശ്യത്തിൻമേൽ അന്വേഷണമാകാമെന്ന് സർക്കാറിന് നിയമോപദേശം ലഭിച്ചിരുന്നു. ഇ.ഡി കൈമാറിയ കത്തിന്‍റെയും രേഖകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്താമെന്നാണ് അഡ്വക്കേറ്റ് ജനറൽ ആഭ്യന്തരവകുപ്പിന് കൈമാറിയ നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വിഷയത്തിൽ സർക്കാർ ഉടൻ തീരുമാനമെടുക്കും.
മുൻമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയൻ, മുൻമന്ത്രിയും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണമുണ്ടാകുമെന്ന് ഉറപ്പായി. വിജിലൻസ് അന്വേഷണത്തിനാണ് കൂടുതൽ സാധ്യത. ഇ.ഡി ചൂണ്ടിക്കാട്ടിയ കാര്യങ്ങളിൽ പലതും അഴിമതി നിരോധന നിയമത്തിന്‍റെ കീഴിൽ വരുന്ന കാര്യമായതിനാൽ വിജിലൻസ് അന്വേഷണമാണ് ഉചിതം. കേസെടുത്തുള്ള അന്വേഷണം വേണമോ, പ്രാഥമികാന്വേഷണം നടത്തി തെളിവുകൾ ശരിയാണെന്ന് കണ്ട് കേസെടുത്ത് തുടരന്വേഷണത്തിലേക്ക് നീങ്ങണമോയെന്ന കാര്യം വിജിലൻസിന് തീരുമാനിക്കാമെന്നും നിയമോപദേശത്തിലുണ്ട്.
മുൻ ഉത്തരവുകളും അന്വേഷണ റിപ്പോർട്ടുകളും അന്വേഷണത്തിന് തടസമാകില്ലെന്നും എ.ജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിഷയത്തിൽ സർക്കാറിന് ഉചിതമായ തീരുമാനമെടുക്കാമെന്നാണ് നിയമോപദേശത്തിൽ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.