തിരുവനന്തപുരം: കോൺഗ്രസ് എസിലേക്ക് പോകുമെന്ന വാർത്ത നിഷേധിച്ച് മന്ത്രി എ.കെ. ശശീന്ദ്രൻ. എൻ.സി.പി നേതാക്കൾ പല പാർട്ടികളിലേക്കും പോകുന്നുവെന്ന വാർത്ത അസത്യവും അപ്രസക്തവും ആണെന്ന് എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഈ വാർത്ത ജനങ്ങൾ വിശ്വസിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എൻ.സി.പി ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കും. എൽ.ഡി.എഫിന്‍റെ പ്രസക്തി വർധിച്ചു വരികയാണ്. അതിനാൽ, പുതിയ രാഷ്ട്രീയ ചിന്തയുടെ കാര്യമില്ല. പാർട്ടി തീരുമാനിക്കുന്നിടത്ത് വീണ്ടും മൽസരിക്കുമെന്നും ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
എൻ.സി.പി ഇടതുമുന്നണി വിടുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് മുതിർന്ന നേതാവും മന്ത്രിയുമായ എ.കെ. ശശീന്ദ്രനെ കോൺഗ്രസ് എസിലേക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ക്ഷണിച്ചത്. ശശീന്ദ്രനും പ്രവർത്തകർക്കും മുഖവുരയില്ലാതെ പാർട്ടിയിലേക്ക് വരാമെന്നും കടന്നപ്പള്ളി പറഞ്ഞു.
പാലാ സീറ്റ് സംബന്ധിച്ച് കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗവുമായുള്ള തർക്കമാണ് എൻ.സി.പി ഇടതുമുന്നണി വിടുമെന്ന അഭ്യൂഹം ശക്തിപ്പെട്ടത്. എന്നാൽ, എൽ.ഡി.എഫ് ബന്ധം അവസാനിപ്പിക്കാൻ എ.കെ. ശശീന്ദ്രൻ അടക്കമുള്ളവർ എതിരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.