മീഡിയവണിന് മൂന്നു പുരസ്കാരങ്ങൾ; മുഹമ്മദ് അസ്ലമിനും ഷിദ ജഗത്തിനും മനേഷ് പെരുമണ്ണക്കും അവാർഡ്
തിരുവനന്തപുരം: ഇക്കൊല്ലത്തെ കേരളീയം-വി.കെ. മാധവൻകുട്ടി ദൃശ്യമാധ്യമ അവാർഡ് മീഡിയവൺ കോഴിക്കോട് സ്പെഷൽ കറസ്പോണ്ടന്‍റ് മുഹമ്മദ് അസ്ലമിന്. 50,001 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. 2021 നവംബർ ആറ് മുതൽ 17 വരെ മീഡിയവണിൽ സംപ്രേഷണം ചെയ്ത 'ഭൂമി തരംമാറ്റൽ-സ്വകാര്യ ഏജൻസികൾ' എന്ന റിപ്പോർട്ടുകൾക്കാണ് പുരസ്കാരമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സാധാരണക്കാരായ പതിനായിരക്കണക്കിന് ആളുകൾ നേരിടുന്ന അതിഗുരുതര വിഷയത്തിൽ സ്വകാര്യ ഏജൻസികളുടെ കടന്നുകയറ്റത്തെയും അഴിമതിയെയും തുറന്നുകാട്ടുന്ന മികച്ച ആവിഷ്കരണമാണ് റിപ്പോർട്ടെന്ന് ജൂറി വിലയിരുത്തി. അസ്ലം തിരുവനന്തപുരം സ്വദേശിയാണ്. ഭാര്യ: ഹസീന. മക്കൾ: ഹന്ന, വാസിഖ് നുവൈദ്, ഐലൻ അഹ്സൻ.
അച്ചടിമാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടിനുള്ള കേരളീയം-വി.കെ. മാധവൻകുട്ടി അവാർഡ് മംഗളം മലപ്പുറം ബ്യൂറോ ലേഖകൻ വി.പി. നിസാറിനാണ്. 'ഉടലിന്‍റെ അഴലളവുകൾ' എന്ന പരമ്പരക്കാണ് പുരസ്കാരം. മാധ്യമരംഗത്തെ സമഗ്ര സമഭവനക്കുള്ള പുരസ്കാരത്തിന് മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസും കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ്. രാജേഷും അർഹരായി. മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ ചെയർമാനും ആർ. പാർവതീദേവി, എൻ. മുരളീധരൻ, പി.ടി. ചാക്കോ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരം നിർണയിച്ചത്.
ഓണം വാരാഘോഷത്തോട് അനുബന്ധിച്ച് ടൂറിസം വകുപ്പിന്‍റെ പുരസ്കാരം മീഡിയവണിന് ലഭിച്ചു. മികച്ച ദൃശ്യ മാധ്യമ റിപ്പോർട്ടുള്ള പുരസ്കാരം മീഡിയവൺ സ്പെഷ്യൽ കറസ്പോണ്ടന്‍റ് ഷിദ ജഗത്തിന് ലഭിച്ചു. സീനിയർ കാമറ പേഴ്സൺ മനേഷ് പെരുമണ്ണയാണ് മികച്ച കാമറാമാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.