അപ്രതീക്ഷിതം കണ്ണൂരിലെ ‘വെടിപൊട്ടൽ’; അമ്പരന്ന് സി.പി.എം സംസ്ഥാന നേതൃത്വം

കോഴിക്കോട്: എല്ലാ കാലത്തും പാർട്ടിയുടെ ചുക്കാൻ പിടിച്ച കണ്ണൂരിൽനിന്നുതന്നെ വിശാല സംസ്ഥാന സമിതിയിൽ നേതൃത്വത്തിനെതിരെ വെടിപൊട്ടിയത് അപ്രതീക്ഷിതവും അമ്പരപ്പിക്കുന്നതുമായിരുന്നു. വീഴ്ചകൾ കീഴ്ഘടകങ്ങളിലേക്ക് ആരോപിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണൂർ ജില്ല കമ്മിറ്റി, സംസ്ഥാന നേതൃത്വത്തിനെതിരെ വിചാരണ തുടങ്ങിയത്.

അധികാരത്തിൽ വീണ്ടും എത്തമെന്ന അമിത ആത്മവിശ്വാസമാണ് കുഴപ്പങ്ങൾക്കെല്ലാം കാരണമായത്. ജനവികാരം മനസ്സിലാക്കാനായില്ല. ഇക്കാര്യം തിരിച്ചറിയുന്നതിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അമ്പേ പരാജയപ്പെട്ടു. സ്ഥാനാർഥി നിർണയത്തിലെ മാനദണ്ഡങ്ങൾ തോന്നുംപടി മാറ്റി. തീരുമാനങ്ങളെല്ലാം ഏകപക്ഷീയമായിരുന്നുവെന്നും കണ്ണൂർ പ്രതിനിധി തുറന്നടിച്ചു.

ഉദ്ഘടന പ്രസംഗത്തിൽ എം.എ. ബേബി നിർദേശിച്ച ‘വിമർശനങ്ങൾക്കുള്ള മാർഗരേഖ’ അക്ഷരംപ്രതി പാലിക്കുംവിധമായിരുന്നു തുടർന്നുവന്ന ജില്ല കമ്മിറ്റികളുടെയും പരാമർശങ്ങൾ. പാർട്ടി രേഖയിൽ നേതൃത്വത്തിൻമേൽ കാര്യമായ കുറ്റമാരോപിക്കാതെ ജില്ലകളെ പഴിചാരും വിധമായിരുന്നു ഉളളടക്കം. ഇതും പ്രകോപനമായി.

പയ്യന്നൂർ പരാമർശിച്ചെങ്കിലും പാർട്ടി സെക്രട്ടറിയുടെ ഭാര്യ മത്സരിച്ച് തോറ്റ തളിപ്പറമ്പിനെ കുറിച്ച് പരാമർശമില്ലാത്തത് വിമർശനങ്ങളുടെ സ്വരം കടുപ്പിച്ചു. പയ്യന്നൂരും തളിപ്പറമ്പിലും വീഴ്ച പറ്റിയെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് സ്വയംവിമർശന സ്വഭാവത്തിൽ അംഗീകരിക്കുകയും ഇക്കാര്യം കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലടക്കം ഇടംപിടിക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു പാർട്ടി രേഖയിലെ ഒഴിവാക്കൽ.

രണ്ടാം ദിവസവും ‘ഇ.ഡി കവചം’ ലക്ഷ്യം കണ്ടില്ല

ഇ.ഡി നീക്കം കവചമാക്കി ചർച്ചകളെ വഴിമാറ്റാനുള്ള സി.പി.എം സംസ്ഥാന നേതൃത്വത്തിന്‍റെ നീക്കം രണ്ടാം ദിവസവും വിജയിച്ചില്ല. കൂടുതൽ ജില്ല കമ്മിറ്റികൾ ആവശ്യപ്പെട്ടാൽ വിശാല സമിതിയുടെ രണ്ടാംദിവസം ഇ.ഡിക്കെതിരെ പ്രമേയാവതരണത്തിനും പിണറായി പക്ഷം ആലോചിച്ചിരുന്നെങ്കിലും അതുണ്ടായില്ല.

അതേസമയം, പൊതുചർച്ചകൾക്ക് അവസാനിച്ച സാഹചര്യത്തിൽ സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശ പ്രകാരം അവസാന ദിവസമായ ചൊവ്വാഴ്ച പ്രമേയാവതരണ സാധ്യത തള്ളിക്കളയാനാവില്ല. തെറ്റുതിരുത്തലിനായുള്ള ചർച്ചകളുടെ പൊതു ഗതിയെതന്നെ സ്വാധീനിക്കാൻ കഴിയുംവിധം തുടക്കത്തിൽ വിഷയം ഉന്നയിക്കാനായിരുന്നു പിണറായി പക്ഷത്തിന്‍റെ നീക്കം. എന്നാൽ, കേന്ദ്ര നേതൃത്വം ഇതിനുള്ള വഴിയടച്ചു.

നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉയരുന്നത് ഒഴിവാക്കാൻ വിപുലീകൃത സംസ്ഥാന സമിതിയിലെ ചർച്ച വഴിമാറ്റുമെന്ന് വ്യക്തമായതോടെ ജനറൽ സെക്രട്ടറി എം.എ. ബേബി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഇ.ഡിക്കെതിരായ പരാമർശം ഒഴിവാക്കിയിരുന്നു. പ്രസംഗം അടിസ്ഥാനമാക്കി പിണറായി പക്ഷം ഇ.ഡി വിഷയം ചർച്ചയിൽ ഉയർത്തിയാൽ തടയാൻ കഴിയില്ല. സംഘടനാ തലത്തിൽ മാറ്റം വേണമെന്നതുൾപ്പെടെ ആവശ്യം സജീവമായി ഉയർന്നുവരികയുമില്ല. ഇത് മനസ്സിലാക്കിയായിരുന്നു എം.എ. ബേബിയുടെ നീക്കം. എന്നിട്ടും ഇ.ഡിയെ കുറിച്ച് ബേബി പറഞ്ഞുവെന്ന് വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടാൻ എം.വി. ഗോവിന്ദൻ ‘പ്രത്യേക ജാഗ്രത’ പുലർത്തി.

Tags:    
News Summary - Unexpected "criticism" from Kannur; CPM state leadership left stunned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.