ന്യൂഡൽഹി: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴൽനാടന്റെ ഹരജി തള്ളി സുപ്രീംകോടതി. രാഷ്ട്രീയവിഷയത്തിന് കോടതിയെ വേദിയാക്കരുതെന്ന് ഹരജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് പറഞ്ഞു. രാഷ്ട്രീയപോരാട്ടം കോടതിക്ക് പുറത്ത് മതിയെന്നും ചീഫ് ജസ്റ്റിസ് നിലപാടെടുത്തു.
നേരത്തെ സി.എം.ആർ.എൽ-എക്സാലോജിക് കരാറിൽ അഴിമതിയുണ്ടെന്നും വിജിലൻസ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ നൽകിയ ഹരജി ഹൈകോടതി തള്ളിയിരുന്നു. മാസപ്പടി വിവരങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നും സി.എം.ആർ.എല്‍ ഉദ്യോഗസ്ഥരുടെ ഡയറി തെളിവായി സ്വീകരിക്കാനാവില്ലെന്നുമാണ് നേരത്തെ ഹരജി പരിഗണിച്ചപ്പോൾ ഹൈക്കോടതി പറഞ്ഞത്.
സിഎംആർഎൽ-എക്സാലോജിക് കേസിൽ മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന ആരോപണത്തിൽ മതിയായ തെളിവുകൾ ഹാജരാക്കാൻ മാത്യു കുഴൽനാടന് സാധിച്ചില്ലെന്നും ഹൈക്കോടതി പറഞ്ഞു. കരിമണൽ കമ്പനിക്ക് സർക്കാർ ഒത്താശ ചെയ്തെന്ന ആരോപണം തെളിയിക്കാനായില്ലെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടി.
മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതിയും തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് റിവിഷന്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.