കൊച്ചി: മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച് മരട് നഗരസഭ. ഫ്ലാറ്റുടമകൾക്ക് ഒഴിയാനുള്ള സമയം നീട്ടി നൽകില്ലെന്ന് നഗരസഭ അധികൃതർ അറിയിച്ചു. നേരത്തെ വിച്ഛേദിച്ചെങ്കിലും പിന്നീട് പുനഃസ്ഥാപിച്ച വൈദ്യുതി, വെള്ളം കണക്ഷനുകൾ വ്യാഴാഴ്ച വൈകുന്നേരത്തോടെ വിച്ഛേദിക്കുമെന്നും നഗരസഭ സെക്രട്ടറി ആരിഫ് ഖാൻ വ്യക്തമാക്കി.
സാധനങ്ങളെല്ലാം പായ്ക്ക് ചെയ്ത് മറ്റൊരിടത്തേക്ക് മാറുന്നതിന് 48 മണിക്കൂർ എങ്ങനെ പര്യാപ്തമാവുമെന്നാണ് ഫ്ലാറ്റുടമകൾ ചോദിക്കുന്നത്. ഫ്ലാറ്റ് ഒഴിയാൻ ഒരാഴ്ച കൂടി സമയം അനുവദിക്കണമെന്നാണ് ഫ്ലാറ്റുടമകൾ ആവശ്യപ്പെട്ടത്. രണ്ട് ദിവസം കൊണ്ട് ഒഴിയുന്നത് പ്രായോഗികമല്ലെന്നും ഇവർ പറയുന്നു. പലർക്കും താൽകാലിക വാസസ്ഥലം ലഭിച്ചിട്ടില്ല. വ്യാഴാഴ്ച വൈകുന്നേരത്തോടെ വൈദ്യുത ബന്ധം വിച്ഛേദിക്കുന്നതോടെ ലിഫ്റ്റുകൾ ഉൾപ്പടെയുള്ളവ പ്രവർത്തിക്കാതാവും. ഇതോടെ മുകളിലെ നിലയിലുള്ള താമസക്കാർക്ക് ഭാരമുള്ള സാധനങ്ങളടക്കമുള്ളവ താേഴക്ക് എത്തിക്കുന്നത് പ്രയാസകരമാവും.
ഫ്ലാറ്റ് കേസിൽ മൂന്നംഗ സമിതിയുടെ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉടമകൾ നൽകിയ ഹരജി നേരത്തേ സുപ്രീംകോടതി തള്ളിയിരുന്നു. മരടിലെ ഫ്ലാറ്റിൽ നിന്ന് ഒഴിയുന്നവർക്ക് താമസിക്കാനായി സർക്കാർ നൽകിയ അപ്പാർട്ടുമെൻറുകളിൽ ഒഴിവില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.