കൊച്ചി: സുപ്രീംകോടതി ഉത്തരവു പ്രകാരം പൊളിച്ചുമാറ്റാനിരിക്കുന്ന മരടിലെ നാല് ഫ്ലാറ്റുകളിൽ താമസിക്കുന്നവർ പൂർണമായും ഒഴിഞ്ഞു. ഇനി ഫ്ലാറ്റുകളിൽ അവശേഷിക്കുന്നത് മാറ്റാനുള്ള സാധനങ്ങളും വീട്ടുപകരണങ്ങളും മാത്രം. വ്യാഴാഴ്ച അർധരാത്രി 12ന് പൂർണമായും ഒഴിയാനുള്ള സമയപരിധി അവസാനിച്ചിരുന്നെങ്കിലും ഒഴിപ്പിക്കൽ പൂർണമായി നടന്നില്ല. വെള്ളിയാഴ്ച വൈകീട്ടോടെയാണ് കുടുംബങ്ങൾ ഒഴിഞ്ഞുപോയത്. ഔദ്യോഗിക കണക്കുകൾ പ്രകാരം നിലവിൽ മരട് ഫ്ലാറ്റുകളിൽ ആരും താമസിക്കുന്നില്ലെന്നും സാധനങ്ങൾ മാറ്റുന്ന പ്രക്രിയ അന്തിമ ഘട്ടത്തിലാണെന്നും നഗരസഭ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാൻ അറിയിച്ചു. 29 കുടുംബങ്ങളാണ് വെള്ളിയാഴ്ച സാധനങ്ങൾ നീക്കം ചെയ്യാൻ ഫ്ലാറ്റുകളിൽ തുടർന്നത്.
സമയപരിധി അവസാനിക്കുമ്പോൾ നാല് ഫ്ലാറ്റുകളിലായി 83 കുടുംബങ്ങളാണ് അവശേഷിച്ചിരുന്നത്. ഇതിലേറെപ്പേരും സാധനങ്ങൾ നീക്കുന്നതിെൻറ തിരക്കിലാണ്. വെള്ളിയാഴ്ച സാധനങ്ങൾ മാറ്റുന്നതിനിടയിൽ ക്രൈംബ്രാഞ്ച് ഫ്ലാറ്റുകളിൽ സർവേ നടത്തി. തീരദേശ നിയമലംഘനം കണ്ടെത്തുന്നതിനായാണ് ഫ്ലാറ്റുകളിൽനിന്ന് തൊട്ടടുത്തുള്ള ജലാശയത്തിലേക്കുള്ള ദൂരമുൾപ്പടെ അളന്ന് തിട്ടപ്പെടുത്തിയത്. സർവേ വകുപ്പിെൻറ സഹായത്തോടെയായിരുന്നു മണിക്കൂറുകൾ നീളുന്ന പരിശോധന. ഇതിനുമുമ്പ് ക്രൈംബ്രാഞ്ച് എസ്.പി വി.എം. മുഹമ്മദ് റഫീഖിെൻറ നേതൃത്വത്തിലുള്ള സംഘം നഗരസഭയിലെത്തി രേഖകൾ പരിശോധിച്ചിരുന്നു.
നിലവിൽ ഫ്ലാറ്റുകളിൽ നിന്നൊഴിഞ്ഞ താമസക്കാരുടെ മുഴുവൻ പട്ടിക നഗരസഭ തയാറാക്കി കൊണ്ടിരിക്കുകയാണ്. ഇത് ശനിയാഴ്ച തന്നെ സർക്കാറിന് സമർപ്പിച്ചേക്കും. സർക്കാർ സഹായം ലഭ്യമാക്കാനാണ് ലിസ്റ്റ് കൈമാറുന്നത്. പട്ടികയിൽ യഥാർഥ ഉടമകളുടെ പേരു മാത്രമേ ഉൾപ്പെടുത്തുകയുള്ളൂ. സ്വന്തം പേരിൽ ഫ്ലാറ്റുകൾ ഇല്ലാത്തവർക്കുള്ള നഷ്ടപരിഹാരം എങ്ങനെ നൽകണമെന്ന കാര്യം സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയായിരിക്കും തീരുമാനിക്കുക. ഒമ്പതാം തീയതി ഫ്ലാറ്റുകൾ പൊളിക്കുന്നതിനായി നിശ്ചയിക്കപ്പെട്ട കമ്പനികൾക്ക് കൈമാറുമെന്ന് സെക്രട്ടറി വ്യക്തമാക്കി. .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.