കൊച്ചി: ഫ്ലാറ്റ് ഉടമകളുടെ ആവശ്യങ്ങളിൽ പലതും സർക്കാർ അംഗീകരിച്ചതോടെ സമാധാനപര മായി മുന്നോട്ടുപോവുകയായിരുന്ന മരട് ഫ്ലാറ്റ് ഒഴിപ്പിക്കൽ നടപടികളിൽ വീണ്ടും കല്ലു കടി. നാല് ഫ്ലാറ്റ് സമുച്ചയങ്ങളിലെയും ഉടമകൾക്ക് പുനരധിവസിക്കാൻ നിർദേശിച്ച അപ് പാർട്മെൻറുകളിൽ ഒഴിവില്ലെന്ന് ചൂണ്ടിക്കാട്ടി ഉടമകൾ രംഗത്തെത്തി. ഫ്ലാറ്റുകളി ൽ തങ്ങൾ നേരിട്ടു പോയും ഫോണിൽ വിളിച്ചും അന്വേഷിച്ചപ്പോൾ നിലവാരം കുറഞ്ഞ മറുപടിയാണ് ലഭിച്ചതെന്നും റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരിൽനിന്ന് സർക്കാർ ചില ഫ്ലാറ്റുകളുടെ പേര് വാങ്ങി പട്ടിക നൽകുക മാത്രമാണ് ചെയ്തതെന്നും ഉടമകൾ ആരോപിച്ചു.
പട്ടികയിൽ പറയുന്ന ഫ്ലാറ്റുകളിലൊന്നും ഒഴിവില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതിനുപിന്നാലെ ഉടമകളെ പ്രതിനിധീകരിച്ച് മരട് ഫ്ലാറ്റ് സംരക്ഷണസമിതി ചെയർമാൻ അഡ്വ. ഷംസുദ്ദീൻ സബ് കലക്ടർ സ്നേഹിൽകുമാർ സിങ്ങിനെ നേരിൽകണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തി. ഇതേത്തുടർന്ന് പുനരധിവാസത്തിനുള്ള പുതിയ പട്ടിക ചൊവ്വാഴ്ചതന്നെ തയാറാക്കി നൽകാമെന്ന് സബ് കലക്ടർ അറിയിച്ചിട്ടുണ്ട്. തഹസിൽദാറെ ഇതിന് ചുമതലപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
അനുവദിച്ച ദിവസങ്ങളിൽ ഓരോന്ന് കൊഴിഞ്ഞുപോവുംതോറും ഇറങ്ങാനുള്ള സമയപരിധി നീളുമെന്ന് ഉടമകൾ മുന്നറിയിപ്പ് നൽകി.ഫ്ലാറ്റ് പൊളിക്കൽ നടപടികൾ ഈ മാസം 11നുതന്നെ തുടങ്ങുമെന്ന് സബ് കലക്ടർ പറഞ്ഞു. പൊളിക്കാനുള്ള ഫ്ലാറ്റുകൾ അദ്ദേഹം തിങ്കളാഴ്ച സന്ദർശിച്ചിരുന്നു. നഗരസഭയിലെ സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളുമായി നടപടിക്രമങ്ങൾ സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തു.
പൊളിക്കുന്നതിൽ പരിസരവാസികളുടെ ആശങ്കയകറ്റാൻ 12, 13, 14 തീയതികളിൽ അവരുടെ യോഗം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. യോഗത്തിൽ സംശയങ്ങൾക്ക് ഉന്നത ഉദ്യോഗസ്ഥർ മറുപടി നൽകും. ഇതിനുശേഷമേ പൊളിക്കൽ നടപടിയിലേക്ക് കടക്കുകയുള്ളൂവെന്ന് നഗരസഭ ചെയർപേഴ്സൻ ടി.എച്ച്. നദീറ അറിയിച്ചു.
അതേസമയം, ഫ്ലാറ്റുകളിൽ വാടകക്കാർ ഏറെയും ഒഴിഞ്ഞുപോയി. കുറേ ദിവസങ്ങളായി തുടർന്നിരുന്ന പ്രതിഷേധം അവസാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.