രണ്ടാം മാറാട് കലാപം: അന്വേഷണം ഏറ്റെടുക്കാന്‍ തയാറെന്ന് സി.ബി.ഐ

കൊച്ചി: രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്ന് സി.ബി.ഐ ഹൈകോടിയില്‍. ദേശസുരക്ഷ അപകടപ്പെടുത്തുന്ന തരത്തിലുള്ള ഗൂഢാലോചനകള്‍ നടന്നതായി കലാപം സംബന്ധിച്ച അന്വേഷണ കമീഷന്‍െറ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള പശ്ചാത്തലത്തിലാണ് കേസന്വേഷണത്തിന് തയാറാണെന്ന വിവരം സി.ബി.ഐ അറിയിച്ചത്.

രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട ആസൂത്രണവും ഗഢാലോചനയുമുള്‍പ്പെടെ കാര്യങ്ങളുടെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട്  കോളക്കാടന്‍ മൂസ ഹാജി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് സി.ബി.ഐയുടെ വിശദീകരണം. 2002ല്‍ നടന്ന ഒന്നാം മാറാട് കലാപവുമായി ബന്ധപ്പെട്ട പ്രതികാരമെന്നനിലയില്‍ ഏറെ ആഴത്തിലുള്ള ഗൂഢാലോചനയുടെ ഫലമായാണ് 2003 മേയില്‍ രണ്ടാം മാറാട് കലാപമുണ്ടായതെന്നാണ് ഹരജിക്കാരന്‍െറ വാദം. സാമുദായിക സ്പര്‍ധയുണ്ടാക്കാനും കലാപത്തിനും ബാഹ്യശക്തികളുടെ ഇടപെടലുണ്ടായിട്ടുണ്ട്. ചില സാമുദായിക-രാഷ്ട്രീയകക്ഷികള്‍ക്കും പങ്കുണ്ട്. ദേശസുരക്ഷക്ക് ഭീഷണിയാകുന്ന രീതിയിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നെന്ന റിപ്പോര്‍ട്ടാണ് കലാപം സംബന്ധിച്ച് അന്വേഷിച്ച ജസ്റ്റിസ് തോമസ് പി. ജോസഫ് കമീഷനും സമര്‍പ്പിച്ചത്. കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോ, സി.ബി.ഐ പോലുള്ള ഏജന്‍സികളുടെ അന്വേഷണത്തിനും ശിപാര്‍ശചെയ്തിരുന്നു. എന്നാല്‍, ഈ ശിപാര്‍ശ സര്‍ക്കാര്‍ ചെവിക്കൊണ്ടില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടുന്ന ഹരജികള്‍  ഫലപ്രദമായ അന്വേഷണം നടക്കുന്നതായ സര്‍ക്കാര്‍ വിശദീകരണത്തത്തെുടര്‍ന്ന് പിന്‍വലിച്ചിരുന്നു. എന്നാല്‍, പല മേഖലകളില്‍ നിന്നുള്ള ഇടപെടല്‍ മൂലം അന്വേഷണം കാര്യക്ഷമമായല്ല നടക്കുന്നതെന്നാണ് ഹരജിക്കാരന്‍െറ ആരോപണമെന്ന് സി.ബി.ഐ വിശദീകരണത്തില്‍ പറയുന്നു. ഇതുകൂടി കണക്കിലെടുത്താണ് അന്വേഷണം ഏറ്റെടുക്കാന്‍ സമ്മതമാണെന്ന് സി.ബി.ഐ അറിയിച്ചത്.
രണ്ടാം മാറാട് കൂട്ടക്കൊലക്ക് മുന്നോടിയായി ഗൂഢാലോചന നടത്തിയതിനോ സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടെന്നതിനോ ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് നേരത്തേ ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ബേപ്പൂര്‍ തുറമുഖ വികസനവും തീരദേശപാത നിര്‍മാണവും പ്രദേശത്തിന്‍െറ വിനോദസഞ്ചാരസാധ്യതകളും മുന്നില്‍കണ്ട് മാറാട് നിവാസികളെ ഒഴിപ്പിക്കാന്‍ ആസൂത്രിതമായി നടത്തിയ കലാപമാണെന്നും ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് ചില വ്യവസായ ഗ്രൂപ്പുകളാണെന്നുമുള്ള ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്ന് ക്രൈംബ്രാഞ്ചിന്‍െറ പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച വിശദീകരണപത്രികയില്‍ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - marad case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.