സ്നേഹത്തിലൂടെ ഐക്യത പുലര്‍ത്താന്‍ സഭകള്‍ക്ക് കഴിയണം –മാര്‍ ക്രിസോസ്റ്റം

എടക്കര (മലപ്പുറം): സഹോദരനില്‍ ദൈവാംശം കാണുകയും സ്നേഹത്തിലൂടെ ഐക്യത പുലര്‍ത്തുകയും ചെയ്യാന്‍ ക്രൈസ്തവ സഭകള്‍ക്ക് കഴിയണമെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. ചുങ്കത്തറയില്‍ കുന്നംകുളം-മലബാര്‍ ഭദ്രാസന മാര്‍ത്തോമ കണ്‍വെന്‍ഷന്‍െറ ഭാഗമായി നടന്ന എക്യുമെനിക്കല്‍ സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നമ്മെ നാമാക്കിയ അടിസ്ഥാന വര്‍ഗങ്ങളോടുള്ള ഐക്യദാര്‍ഢ്യമാണ് ദൈവീക സ്നേഹ പ്രകടനമെന്നും അദ്ദേഹം പറഞ്ഞു.

ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. സി.എസ്.ഐ മലബാര്‍ ഭദ്രാസന ബിഷപ് ഡോ. റോയിസ് മനോജ് വിക്ടര്‍ മുഖ്യസന്ദേശം നല്‍കി. മലങ്കര യാക്കോബായ സുറിയാനി സഭ കോഴിക്കോട് ഭദ്രാസനാധിപന്‍ പൗലോസ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത ആശംസയര്‍പ്പിച്ചു.

മാസങ്ങളായി ബന്ധനസ്ഥനായി കഴിയുന്ന ഫാ. ടോം ഉഴുന്നാലിന്‍െറ മോചനത്തിനും മാനവ സമാധാനത്തിനുമായി നടന്ന മധ്യസ്ഥ പ്രാര്‍ഥനക്ക് ഫാ. റോയി വലിയപറമ്പില്‍, ഫാ. ജോളി തോമസ്, ഫാ. മാത്യൂസ് വട്ടിയാനിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. രാവിലെ നടന്ന കുട്ടികളുടെ പ്രതിഷ്ഠാ സമര്‍പ്പണത്തിലും സണ്‍ഡേ സ്കൂള്‍ സമ്മേളനത്തിലും ഫാ. സാജന്‍ പി. മാത്യു സംസാരിച്ചു. വൈകീട്ട് നടന്ന പൊതുസമ്മേളനത്തില്‍ ഫാ. എ.ടി. സഖറിയ മുഖ്യസന്ദേശം നല്‍കി.

ഞായറാഴ്ച രാവിലെ ഏഴരക്ക് നടക്കുന്ന കുര്‍ബാനക്ക് മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന്, ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ജന്മശതാബ്ദി ആഘോഷം നടക്കും. കേരള ഹൈകോടതി ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് മുഖ്യാതിഥിയായിരിക്കും.

Tags:    
News Summary - mar cristorms metropolitan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.