തലശ്ശേരി: ആര്‍.എസ്.എസ് നേതാവ് കതിരൂരിലെ ഇളന്തോട്ടത്തില്‍ മനോജ് വധക്കേസിന്‍െറ വിചാരണ തലശ്ശേരി കോടതിയില്‍നിന്ന് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഹരജിയില്‍ സംസ്ഥാന സര്‍ക്കാറിനും പ്രതികള്‍ക്കും സി.ബി.ഐക്കും സുപ്രീംകോടതി നോട്ടിസ് അയച്ചു. രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ഹരജി പരിഗണിച്ച സുപ്രീംകോടതി ജസ്റ്റിസ് കെഹാര്‍ നോട്ടിസില്‍ ആവശ്യപ്പെട്ടത്.
സി.പി.എമ്മിന് സ്വാധീനമുള്ളതും അവര്‍ ഭരണത്തിലിരിക്കുന്നതുമായ കേരളത്തിന് പുറത്ത്, തമിഴ്നാട്ടിലോ കര്‍ണാടകയിലോ ഉള്ള കോടതികളിലേക്ക് വിചാരണ മാറ്റണമെന്നാവശ്യപ്പെട്ട് മനോജ് വധക്കേസിലെ മുഖ്യസാക്ഷി ആര്‍.എസ്.എസ് നേതാവ് വി. ശശിധരനാണ് സുപ്രീംകോടതിയെ സമീപിച്ചത്.
2014 സെപ്റ്റംബര്‍ ഒന്നിനാണ് ആര്‍.എസ്.എസ് കണ്ണൂര്‍ ജില്ല ശാരീരിക് ശിക്ഷണ്‍ പ്രമുഖായ മനോജിനെ കിഴക്കെ കതിരൂര്‍ ഉക്കാസ്മൊട്ടയില്‍വെച്ച് കൊലപ്പെടുത്തിയത്. സുഹൃത്ത് പ്രമോദിനോടൊപ്പം തലശ്ശേരിയിലേക്ക് വരുന്നതിനിടെ ബോംബെറിഞ്ഞ് വാഹനം തടഞ്ഞശേഷം വെട്ടിക്കൊന്നുവെന്നാണ് കേസ്.
വിചാരണ തലശ്ശേരി സെഷന്‍സ് കോടതിയില്‍ നടത്താമെന്ന ഹൈകോടതി വിധിക്കെതിരെ നേരത്തേ സി.ബി.ഐയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.