തൊടുപുഴ: സഭ തർക്കം പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നിയമ നിർമാണം പ്രഖ്യാപനത്തിലൊതുങ്ങി. യാക്കോബായ-ഓർത്തഡോക്സ് സഭകൾ തമ്മിലുളള സംഘർഷം പരിഹരിക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച ചർച്ച് ബില്ലാണ് ഫയലിൽ ഉറങ്ങുന്നത്. അവസാന നിയമസഭ സമ്മേളനം സമാപനത്തിലേക്കടുക്കവെ ഈ സർക്കാരിന്റെ കാലത്ത് ഇനി ബിൽ നിയമമാകുകയില്ലെന്ന് ഏറക്കുറെ ഉറപ്പായി.
മലങ്കരയിലെ യാക്കോബായ-ഓർത്തോഡോക്സ് വിഭാഗങ്ങൾ തമ്മിൽ പള്ളികൾ കേന്ദ്രീകരിച്ച് തുടരുന്ന തർക്കത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാൽ 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിയോടെ ഇരുവിഭാഗങ്ങളും തമ്മിലുളള തർക്കവും സംഘർഷവും നിരന്തര ക്രമസമാധാന പ്രശ്നമായി. പള്ളികളുടെ ഉടമസ്ഥാവകാശ തർക്കത്തിൽ ഓർത്തഡോക്സ് വിഭാഗത്തിനനൂകൂലമായായിരുന്നു അന്നത്തെ വിധി. ഇതോടെ യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലിരുന്ന പള്ളികളിൽ അവകാശവാദവുമായി ഓർത്തോഡോക്സ് വിഭാഗം രംഗത്തുവന്നു. തുടർ നിയമനടപടികൾ സജീവമാക്കിയതോടെ യാക്കോബായ വിഭാഗത്തിൻറെ കൈവശമിരുന്ന 60ലേറെ പള്ളികളാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ കൈവശമായത്.
വിധി വന്ന ഘട്ടത്തിൽ യാക്കോബായ വിശ്വാസികളുടെ മൃതദേഹം സംസ്കരിക്കുന്നതിന് പോലും പ്രതിസന്ധി നേരിട്ടിരുന്നു. 2020 ഫെബ്രുവരി 12ന് സർക്കാർ സെമിത്തേരി ബിൽ പാസാക്കിയതോടെയാണ് ഇതിന് പരിഹാരമായത്. ഇതിനുശേഷവും പള്ളികൾ കേന്ദ്രീകരിച്ച് അധികാര തർക്കം രൂക്ഷമായതോടെയാണ് രണ്ടാം പിണറായി സർക്കാർ ചർച്ച് ബിൽ നടപ്പാക്കാനുളള നീക്കങ്ങൾ ആരംഭിച്ചത്.
ജസ്റ്റീസ് കെ.ടി. തോമസിന്റെ നേതൃത്വത്തിലുളള നിയമ പരിഷ്കരണ കമീഷന്റെ ശിപാർശപ്രകാരമായിരുന്നു ഇത്. തുടർന്ന് 2023 മാർച്ച് ഒമ്പതിന് ചേർന്ന ഇടതുമുന്നണി യോഗം ബില്ലിന്റെ കരട് അംഗീകരിക്കുകയും ചെയ്തു. ഇതോടെ പരസ്യ പ്രതിഷേധവുമായി ഓർത്തഡോക്സ് വിഭാഗം രംഗത്തുവന്നു. തുടർ നിയമസഭ സമ്മേളനങ്ങളിലെല്ലാം ബില്ല് നിയമമാകുമെന്ന പ്രചാരണങ്ങളുണ്ടായെങ്കിലും നടന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.