മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസ് പ്രതി മണിച്ചന്റെ ജയില്‍ മോചനത്തില്‍ സര്‍ക്കാര്‍ നാലാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. മണിച്ചന്‍റെ ഭാര്യ ഉഷയാണ് മോചനമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. മണിച്ചൻ ഉൾപ്പടെയുള്ള തടവുകാരെ മോചിപ്പിക്കാൻ സർക്കാർ നൽകിയ ശിപാർശ നിലവിൽ ഗവർണറുടെ പരിഗണനയിലാണ്.

അതേസമയം, മണിച്ചന്‍ കേസില്‍ കേരളത്തില്‍ മടങ്ങിയെത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. ഫയല്‍ ഇതുവരെ കണ്ടിട്ടില്ല. പരിശോധനക്ക് ശേഷം തീരുമാനിക്കും. സുപ്രീംകോടതി നിര്‍ദേശം എന്തെന്നറിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. 

75ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച്, അർഹതയുള്ള മുഴുവൻ തടവുകാർക്കും ഇളവുകൾ നൽകാൻ ഒക്ടോബറിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതേത്തുടർന്നാണ് 184 ജീവപര്യന്തം തടവുകാരുടെ പട്ടിക സർക്കാർ പരിഗണിച്ചത്. ജയിൽ ഉപദേശക സമിതികൾ പല ഘട്ടത്തിൽ അപേക്ഷ തള്ളിയവരായിരുന്നു ഇതിലുൾപ്പെട്ടത്.

2000 ഒക്‌ടോബര്‍ 21നാണ് കല്ലുവാതുക്കല്‍ മദ്യ ദുരന്തമുണ്ടായത്. വ്യാജമദ്യം കഴിച്ച് 31 പേര്‍ മരിക്കുകയും ആറുപേര്‍ക്ക് കാഴ്ച നഷ്ടമാവുകയും 500 പേര്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. മണിച്ചന്‍, ഹയറുന്നിസ, മണിച്ചന്റെ ഭാര്യ ഉഷ, സഹോദരന്മാരായ കൊച്ചനി, വിനോദ് കുമാര്‍ തുടങ്ങിയവർ കേസിൽ പ്രതികളായിരുന്നു. വിതരണക്കാരി ഹയറുന്നിസ ജയില്‍ ശിക്ഷ അനുഭവിക്കവെ 2009ൽ മരിച്ചു. മണിച്ചന്റെ സഹോദരങ്ങളായ കൊച്ചനി, മണികണ്ഠന്‍ എന്നിവരെ ശിക്ഷ ഇളവ് ചെയ്ത് കഴിഞ്ഞവര്‍ഷമാണ് വിട്ടയച്ചത്.

കേസില്‍ മണിച്ചന് 302ാം വകുപ്പ് പ്രകാരം ജീവപര്യന്തവും ഗൂഢാലോചന, ഗൂഢാലോചനക്ക് കൂട്ടുനില്‍ക്കല്‍, കാഴ്ച നഷ്ടപ്പെടുത്തല്‍, ചാരായത്തില്‍ വിഷം കലര്‍ത്തല്‍, തെളിവ് നശിപ്പിക്കല്‍, സ്പിരിറ്റ് കടത്തല്‍, ചാരായവിൽപന തുടങ്ങിയ കുറ്റങ്ങളിലായി 43 വര്‍ഷവും ശിക്ഷ വിധിച്ചിരുന്നു. പൂജപ്പുര സെന്‍ട്രന്‍ ജയിലിലായിരുന്ന മണിച്ചന്‍ നിലവില്‍ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലാണുള്ളത്. 

Tags:    
News Summary - Manichan's release: Supreme Court directs govt to take decision within four weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.