തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച മാണി സി. കാപ്പൻ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച രാവിലെ 10.30ന് നിയമസഭ ബാങ്ക്വറ്റ് ഹാളിൽ നടന്ന ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണെൻറ സാന്നിധ്യത്തിലാണ് സത്യവാചകം ചൊല്ലിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പുതിയ നിയമസഭാംഗത്തെ അഭിനന്ദിച്ചു.
ഡെപ്യൂട്ടി സ്പീക്കർ വി. ശശി, മന്ത്രിമാരായ ഇ.പി. ജയരാജൻ, ഇ. ചന്ദ്രശേഖരൻ, എ.കെ. ബാലൻ, ഡോ. തോമസ് െഎസക്, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ, എം.എം. മണി, സി. രവീന്ദ്രനാഥ്, എ.സി. മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ, കെ. രാജു, വി.എസ്. സുനിൽകുമാർ, ടി.പി. രാമകൃഷ്ണൻ, പി. തിലോത്തമൻ, ഗവ. ചീഫ് വിപ്പ് കെ. രാജൻ, സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, എം.എൽ.എമാർ തുടങ്ങിയവർ സംബന്ധിച്ചു.
മാണി സി. കാപ്പെൻറ ഭാര്യ ആലീസ്, മക്കളായ ടീന കാപ്പൻ, ദീപ കാപ്പൻ പേരമക്കളായ റയാൻ, നിയ, സഹോദരങ്ങളായ ജോർജ് സി. കാപ്പൻ, ചെറിയാൻ സി. കാപ്പൻ, ഡോ. തോമസ് സി. കാപ്പൻ എന്നിവരും ചടങ്ങിനെത്തി. യു.ഡി.എഫ് അംഗങ്ങളിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മാത്രമാണ് ചടങ്ങിനെത്തിയത്. പി.സി. ജോർജ് എം.എൽ.എയും പെങ്കടുത്തു.
54 വർഷം പാലായെ പ്രതിനിധീകരിച്ച കെ.എം. മാണിയുടെ പിൻഗാമിയായാണ് കാപ്പെൻറ സഭയിലേക്കുള്ള വരവ്. മാണിയുടെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ ജോസ് ടോമിനെ 2943 വോട്ടിനാണ് മാണി സി. കാപ്പൻ തോൽപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.