തിരുവനന്തപുരം: മധു വധക്കേസിലെ പ്രതികൾക്ക് ലഭിച്ച ശിക്ഷ കുറഞ്ഞു പോയെന്നും സർക്കാരാണി തിന് ഉത്തരവാദിയെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിധിക്കെതിരെ സർക്കാർ ജില്ലാ സെക്ഷൻ കോടതിയിൽ അപ്പീൽ സമർപ്പിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേസിൽ സാക്ഷികളെ വരെ സ്വാധീനിക്കാൻ ശ്രമമുണ്ടായത് ഗൗരവമായി കാണേണ്ടിയിരുന്നു.
പൊലീസും സർക്കാരും പ്രതികൾക്കൊപ്പം നിൽക്കുകയായിരുന്നു. മധുവിന് നീതി കിട്ടിയില്ലെന്ന മധുവിന്റെ സഹോദരിയുടെ വാക്കുകൾ കേരളത്തിലെ ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധമാണ്. മധുവിന്റെ കുടുംബത്തിന്റെ പോരാട്ടം വിഫലമാകില്ല. ബിജെപി മധുവിന്റെ കുടുംബത്തിനൊപ്പം നിൽക്കും. 2018ലെ കേസ് ഇത്രത്തോളം നീണ്ടു പോയത് സർക്കാരിന്റെ നിസംഗത കാരണമാണ്. ഒരു വർഷം ഈ കേസ് നോക്കാൻ ജഡ്ജി പോലുമുണ്ടായില്ല.
സർക്കാർ ഫീസും സൗകര്യങ്ങളും കൊടുക്കാത്തതിനാൽ മൂന്ന് പ്രോസിക്യൂട്ടർമാരാണ് കേസിൽ നിന്നും പിൻമാറിയത്. ഇപ്പോഴുള്ള പ്രോസിക്യൂട്ടർക്കും ഫീസും സൗകര്യങ്ങളും ഒരുക്കാതെ കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ ആത്മാർത്ഥതയും പാലക്കാട്ടെ മാദ്ധ്യമ പ്രവർത്തകരുടെ ജാഗ്രതയുമാണ് ഇങ്ങനെയൊരു ശിക്ഷയെങ്കിലും പ്രതികൾക്ക് വാങ്ങി കൊടുത്തതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.