എം.ടെക് പരീക്ഷക്ക് കഴിഞ്ഞ വര്‍ഷത്തെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചു

തിരുവനന്തപുരം: എ.പി.ജെ. അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാലയുടെ എം.ടെക് പരീക്ഷക്ക് കഴിഞ്ഞ വര്‍ഷത്തെ ചോദ്യപേപ്പര്‍. ഒന്നാം സെമസ്റ്റര്‍ എം.ടെക് പരീക്ഷയില്‍ സിവില്‍ എന്‍ജിനീയറിങ് ബ്രാഞ്ചില്‍ തിയററ്റിക്കല്‍ ജിയോ മെക്കാനിക്സ് പരീക്ഷയുടെ ചോദ്യപേപ്പറാണ് തിരുവനന്തപുരം ക്ളസ്റ്ററില്‍ കഴിഞ്ഞ വര്‍ഷത്തേത് ആവര്‍ത്തിച്ചത്. സിവില്‍ എന്‍ജിനീയറിങ് ബ്രാഞ്ചിലെ ജിയോ ടെക്നിക്കല്‍ എന്‍ജിനീയറിങ് സ്പെഷലൈസേഷന്‍ പേപ്പറാണിത്. തിരുവനന്തപുരം സി.ഇ.ടി കോളജിനാണ് തിരുവനന്തപുരം ക്ളസ്റ്ററിന്‍െറ പരീക്ഷാ നടത്തിപ്പ് ചുമതല. സി.ഇ.ടി കോളജാണ് ക്ളസ്റ്ററില്‍ ഉള്ള കോളജുകള്‍ക്കായി ഓണ്‍ലൈന്‍ രീതിയില്‍ പരീക്ഷാ ചോദ്യപേപ്പര്‍ അപ്ലോഡ് ചെയ്യേണ്ടത്.

കഴിഞ്ഞ വര്‍ഷത്തെ ചോദ്യപേപ്പര്‍ തന്നെ അപ്ലോഡ് ചെയ്തതാണ് പ്രശ്നമായത്. പിഴവ് ക്ളസ്റ്റര്‍ കണ്‍വീനറായ സി.ഇ.ടി പ്രിന്‍സിപ്പല്‍ സാങ്കേതിക സര്‍വകലാശാലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മുറക്ക് പരീക്ഷ റദ്ദാക്കും. പകരം പരീക്ഷ അടുത്ത ഒമ്പതിന് നടത്താനാണ് ധാരണ.
മൂന്ന് സെറ്റ് ചോദ്യങ്ങളാണ് എം.ടെക് പരീക്ഷക്കായി ക്ളസ്റ്ററുകള്‍ അധ്യാപകരില്‍നിന്ന് ശേഖരിക്കുന്നത്. ഇവ മൂന്നും അപ്ലോഡ് ചെയ്യുകയും അതില്‍ നിന്ന് ഒരു ചോദ്യ പേപ്പര്‍ പരീക്ഷ തുടങ്ങുന്നതിന്‍െറ ഒരു മണിക്കൂര്‍ മുമ്പ് കോളജുകളിലേക്ക് ഓണ്‍ലൈനായി അയക്കുകയും ചെയ്യും. ഈ രൂപത്തില്‍ അപ്ലോഡ് ചെയ്ത ചോദ്യപേപ്പറില്‍ ഒന്ന് കഴിഞ്ഞ വര്‍ഷത്തേത് തന്നെയാവുകയും അത് കോളജുകളിലേക്ക് അയക്കുകയുമായിരുന്നു. സാങ്കേതിക സര്‍വകലാശാലയിലെ കോളജുകളെ 10 ക്ളസ്റ്ററുകളാക്കിയാണ് തിരിച്ചിരിക്കുന്നത്.

തിരുവനന്തപുരം ക്ളസ്റ്ററിനു കീഴില്‍ തിരുവനന്തപരം സി.ഇ.ടി, രാജധാനി എന്‍ജിനീയറിങ് കോളജ്, മരിയന്‍ എന്‍ജിനീയറിങ് കോളജ് എന്നിവിടങ്ങളിലാണ്  എം.ടെക് ജിയോ ടെക്നിക്കല്‍ എന്‍ജിനീയറിങ് സ്പെഷലൈസേഷന്‍ ഉള്ളത്. ഇവിടങ്ങളിലാണ് ഇനി പുന$പരീക്ഷ നടത്തേണ്ടത്. അതേസമയം, തിരുവനന്തപുരം സി.ഇ.ടിയില്‍ ഹാള്‍ ടിക്കറ്റ് വൈകിയതായും പരാതിയുണ്ട്. കോളജ് അധികൃതര്‍ വിദ്യാര്‍ഥികളുടെ ഹാജരും സെഷനല്‍ മാര്‍ക്കും സര്‍വകലാശാല വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്യുമ്പോള്‍ മാത്രമേ ഹാള്‍ടിക്കറ്റ് ഓണ്‍ലൈനായി ലഭ്യമാകൂ. ഇത് ചെയ്യാതിരുന്നതാണ് ഹാള്‍ ടിക്കറ്റ് വൈകാന്‍ കാരണമായതെന്നാണ് സൂചന. ഹാള്‍ ടിക്കറ്റ് ലഭ്യമാക്കി പരീക്ഷ തുടങ്ങാനും വൈകിയതായി ആക്ഷേപമുണ്ട്.

Tags:    
News Summary - m tec exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.