തിരുവനന്തപുരം: അടുത്ത മുഖ്യമന്ത്രിയാര് എന്ന ചോദ്യത്തിന് ഉത്തരം കാത്ത് രാഷ്ട്രീയ കേരളം ഡൽഹിയിലേക്ക് ഉറ്റുനോക്കുന്നു. സാധ്യത കൽപ്പിക്കപ്പെടുന്ന വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ എന്നിവരുമായി മല്ലികാർജ്ജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയെങ്കിലും ഒറ്റപ്പേരിലേക്ക് എത്താനായിട്ടില്ല. അതേസമയം, മൂന്ന് പേരും ഉറച്ച പ്രതീക്ഷ പുലർത്തുന്നുമുണ്ട്. വി.ഡി സതീശനും കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫും ശനിയാഴ്ച രാത്രി തന്നെ മടങ്ങിയെത്തി. സ്വകാര്യ സന്ദർശനങ്ങൾക്കായി ഒരു ദിവസം ഡൽഹിയിൽ തുടർന്ന രമേശ് ചെന്നിത്തലയും ഞായറാഴ്ച രാത്രിയോടെ മടങ്ങി.
മുഖ്യമന്ത്രി നിർണ്ണയം സോണിയാ ഗാന്ധിയുടെ മുന്നിലാണ്. സ്വഭാവികമായും എ.കെ ആന്‍റണിയുടെ അഭിപ്രായമാരായുമെന്നത് ഉറപ്പ്. സംസ്ഥാനത്തെ മുന്നണി രാഷ്ട്രീയത്തിന്‍റെ സവിശേഷ സാഹചര്യം പരിഗണിച്ച് എം.എൽ.എമാരുടെ എണ്ണം മാത്രം മാനദണ്ഡമാക്കണമെന്ന നിലപാട് ആന്‍റണി സ്വീകരിക്കാനിടയില്ല. എം.എൽ.എമാരുടെ പിന്തുണ പരിഗണിച്ച് തീരുമാനത്തിലേക്ക് കടക്കണമെന്നാണ് കെ.സി പക്ഷത്തിന്‍റെ ശക്തമായ നിലപാട്. ജനങ്ങളുടെ പിന്തുണയാർജിച്ചവരാണ് എം.എൽ.എമാരായി വിജയിച്ച് വന്നവരെന്നും ഇവരിൽ ഭൂരിഭാഗവും ആരെ പിന്തുണക്കുന്നുവെന്നതാണ് യഥാർഥ ജനവികാരമെന്നും കെ.സി പക്ഷം വാദിക്കുന്നു.
എന്നാൽ ‘തലയെണ്ണം’ മാത്രമാണ് പരിഗണനയായിരുന്നതെങ്കിൽ ശനിയാഴ്ചയിലെ ഡൽഹി കൂടിക്കാഴ്ചയിൽ തന്നെ തീരുമാനമുണ്ടാകുമായിരുന്നു എന്ന വിലയിരുത്തലും കോൺഗ്രസ് കേന്ദ്രങ്ങൾക്കുണ്ട്. നടപടികൾ പൂർത്തിയാക്കി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പ്രഖ്യാപനമുണ്ടാകും.
ഭൂരിപക്ഷമില്ലാതിരുന്ന തമിഴ്നാട്ടിൽ പോലും സത്യപ്രതിജ്ഞ നടന്ന സാഹചര്യത്തിൽ കൃത്യമായ ജനവിധിയുള്ള കേരളത്തിൽ തീരുമാനം വൈകുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്. 20നുള്ളിൽ സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് സൂചനകൾ.
മുഖ്യമന്ത്രി ചർച്ചയുടെ പേരിൽ കേരളത്തിൽ നടക്കുന്ന ഫ്ലക്സ് യുദ്ധങ്ങൾ ഹൈകമാൻഡ് തടഞ്ഞതിനിടെ ശശി തരൂരിനായി സെക്രട്ടേറിയറ്റിന് മുന്നിൽ സ്ഥാപിച്ച ബോർഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.