തിരുവനന്തപുരം: കോവിഡ് രണ്ടാംതരംഗം ആശങ്കയുയർത്തുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ 30 വരെ നീട്ടി. രോഗ്യവ്യാപനത്തിന് താൽക്കാലിക കുറവ് കണ്ടതിനെ തുടർന്ന് തിരുവനന്തപുരം, തൃശൂർ, എറണാകുളം ജില്ലകളിലെ ട്രിപ്പിൾ ലോക്ഡൗൺ ശനിയാഴ്ച മുതൽ ഒഴിവാക്കും. പക്ഷേ, മലപ്പുറത്ത് ട്രിപ്പിൾ ലോക്ഡൗൺ തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
തൃശൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ ടി.പി.ആർ 25 ശതമാനത്തിന് താഴെ വരികയും ആക്ടീവ് കേസുകൾ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കുന്നത്. മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ കൂടുതൽ ശക്തമായ നടപടികൾ വേണ്ടിവരും. പൊലീസ് സംവിധാനം കുറേക്കൂടി ജാഗ്രതയോടെ നീക്കും. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മലപ്പുറത്തേക്ക് പോകുമെന്നും ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉത്തരമേഖല ഐ.ജിയും മലപ്പുറത്ത് ക്യാമ്പ് ചെയ്യും
സംസ്ഥാനത്തെ കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടി.പി.ആർ 23.3 ശതമാനമാണ്. മലപ്പുറത്താണ് ഇപ്പോഴും ടി.പി.ആർ കൂടുതൽ. മറ്റ് ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞുവരികയാണ്. ആക്ടീവ് കേസുകളും എല്ലാ ജില്ലകളിലും കുറഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു. കണ്ടെയ്ന്‍മെൻറ് സോണുകളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തടസ്സമില്ല. നിര്‍മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. അതിഥിത്തൊഴിലാളികള്‍ക്ക് ജോലിയും വരുമാനവും ഉറപ്പാക്കാന്‍ ഇത് സഹായിക്കും. കോവിഡ് ബാധിച്ച് വീടുകളില്‍ കഴിയുന്നവര്‍ വീടുകളില്‍ തന്നെ ഉണ്ടോയെന്ന് ഉറപ്പാക്കുന്നതിന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍നിന്ന് ഫോണ്‍ ചെയ്ത് വിവരം അന്വേഷിക്കുന്ന സംവിധാനം നടപ്പാക്കും.
എല്ലാ ആദിവാസി കോളനികളിലും അവശ്യസാധാനങ്ങളും മറ്റും കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ വാഹനങ്ങളില്‍ കൊണ്ടുപോകുന്നത് അവശ്യ സര്‍വിസാക്കും. പാഠപുസ്തക വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൃഷിക്കാര്‍ക്ക് വിത്തിറക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കും. വിത്തിറക്കാനും കൃഷിപ്പണിക്കും പോകുന്നവർ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് കൈയിൽ സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി.
കൊച്ചി: ലോക് ഡൗൺ നിലവിലുണ്ടെങ്കിലും സർക്കാർ -സ്വകാര്യ ആശുപത്രികളിലെ ലിഫ്റ്റ് ഒാപറേറ്റർമാർക്കും മെക്കാനിക്കുകൾക്കും ജോലിക്കായി യാത്ര ചെയ്യാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. ഇക്കാര്യം സർക്കാർ ബോധ്യപ്പെടുത്തിയതിനെ തുടർന്ന് കേരള എലിവേറ്റർ മാനുഫാക്ച്വർ അസോസിയേഷൻ നൽകിയ ഹരജി ജസ്റ്റിസ് പി.വി ആശ തീർപ്പാക്കി. ലിഫ്റ്റ് ഒാപറേറ്റർമാർ, ലിഫ്റ്റ് നിർമാണത്തിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ തുടങ്ങിയവർക്ക് യാത്രായിളവ് നൽകണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാർ ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.