പൊഴുതന ഭാഗത്തു അടുത്തിടെ ഇറങ്ങിയ കാട്ടാനകൾ -ഫയൽ ഫോട്ടോ
കൽപറ്റ: മഴക്കാലമായാലും വേനൽ കാലമായാലും വയനാട്ടിൽ വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നത് പതിവാണ്. എന്നാൽ, കൃഷി നാശത്തിന് കർഷകർക്ക് മതിയായ നഷ്ടപരിഹാരം കിട്ടുന്നുമില്ല. കാർഷികവിളകൾ നശിപ്പിക്കുമ്പോൾ തുച്ഛമായ നഷ്ട പരിഹാരമാണ് ഇപ്പോഴും കിട്ടുന്നത്. നെല്ല്, തെങ്ങ്, കവുങ്ങ്, ഇഞ്ചി തുടങ്ങിയ വിളകളെല്ലാം മൃഗങ്ങൾ നശിപ്പിക്കുകയാണ്. കാട്ടാന, പന്നി, കുരങ്ങ്, മാൻ തുടങ്ങിയവയാണ് വ്യാപകമായി കൃഷികൾ നശിപ്പിക്കുന്നത്. കൃഷി കൂടുതലായി നടക്കുന്ന തിരുനെല്ലിയിലും കർഷകർ പൊറുതി മുട്ടുകയാണ്. ഇത്തവണ ഇവിടെ നെൽക്കൃഷി വൈകിയാണ് തുടങ്ങിയത്.
എന്നാൽ, ഞാറ് നട്ടപ്പോൾ തന്നെ കാട്ടാനകൾ വിള നശിപ്പിച്ചു. വന്യജീവികൾ ഒരു ഹെക്ടർ നെൽക്കൃഷി നശിപ്പിച്ചാൽ കർഷകന് 11,000 രൂപയാണ് ലഭിക്കുക. ഒരേക്കറിൽ നെൽക്കൃഷി ചെയ്യാൻതന്നെ അൻപതിനായിരത്തിലധികം രൂപ വേണം. 2015ൽ നിശ്ചയിച്ച നഷ്ടപരിഹാരത്തുക നിരക്ക് 11 വർഷമായിട്ടും മാറ്റിയിട്ടില്ല. കടുവ, പുലി ഉൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടാൽ വെറ്ററിനറി ഡോക്ടർമാർ നിർദേശിക്കുന്ന നഷ്ടപരിഹാരം നൽകുന്നുണ്ട്.
എന്നാൽ, കാർഷികവിളകളുടെ കാര്യത്തിൽ ഇതില്ല. നെൽക്കൃഷി നശിച്ചാൽ നാമമാത്രമായ നഷ്ടപരിഹാരമാണ് ലഭിക്കുക. എന്നാൽ, വന്യമൃഗങ്ങൾ കാർഷികവിളകൾ നശിപ്പിച്ചാലുള്ള നഷ്ടപരിഹാരം വനംവകുപ്പ് നൽകുന്നത് കൃഷിവകുപ്പിൽനിന്ന് ശേഖരിച്ച കണക്കുപ്രകാരമാണ്. വർഷങ്ങൾക്കുമുമ്പു നിശ്ചയിച്ച അതേ നഷ്ടപരിഹാരംതന്നെയാണ് ഇപ്പോഴും നൽകുന്നത്. കുലച്ച തെങ്ങ് നശിപ്പിച്ചാൽ 770 രൂപയും കുലയ്ക്കാത്തതാണെങ്കിൽ 385 രൂപയുമാണ് നൽകുന്നത്. ഒരുവർഷംവരെ പ്രായമുള്ള തെങ്ങിന് 110 രൂപ, കുലച്ച വാഴയ്ക്ക് 110 രൂപ, കുലയ്ക്കാത്തതിന് 83 രൂപ എന്നതാണ് കണക്ക്. കാപ്പിക്ക് 110 രൂപയും കായ്ക്കുന്ന കവുങ്ങിന് 165 രൂപയും കായ്ക്കാത്തതിനു 110 രൂപയും നൽകും. കായ്ഫലമുള്ള കുരുമുളകുവള്ളി നശിച്ചാൽ ലഭിക്കുക 83 രൂപയാണ്.
കൃഷിവകുപ്പിൽനിന്ന് ലഭിക്കുന്ന നഷ്ടപരിഹാരത്തിന്റെ അവസ്ഥയും പരിതാപകരമാണ്. പ്രകൃതിദുരന്തത്തിൽ കൃഷി നശിച്ച ഇൻഷുറൻസ് പരിരക്ഷയെടുക്കാത്ത വിളകളുടെ 2021 മുതലുള്ള നഷ്ടപരിഹാരം ഇതുവരെയും ലഭിച്ചിട്ടില്ല. ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയവർക്ക് 2024 മുതലുള്ളത് ലഭിക്കാനുണ്ട്. ഓഫിസുകൾ കയറിയിറങ്ങിയാലാണ് ഈ തുക തന്നെ കിട്ടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.