കള്ളിക്കാടി മണ്ണിടിച്ചിൽ; വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചില്ല

കൽപറ്റ: തുരങ്കപാതാ പദ്ധതി പ്രദേശത്തെ മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട പഠനത്തിന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചില്ല. കഴിഞ്ഞ ജൂലൈ ഏഴിനാണ് മേപ്പാടി പഞ്ചായത്തിലെ മീനാക്ഷിയിൽ കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത നിർമാണ മേഖലയിൽ മണ്ണിടിച്ചിൽ ദുരന്തമുണ്ടായത്. നിർമാണ കമ്പനിയായ ദിലീപ് ബിൽഡ് കോൺ ലിമിറ്റഡിന്റെ എട്ടു തൊഴിലാളികൾ അന്ന് മരണപ്പെട്ടിരുന്നു. തുടർന്നാണ് ദുരന്തവുമായി ബന്ധപ്പെട്ട പഠനത്തിന് സർക്കാർ വിദഗ്ധ സമിതിയെ നിശ്ചയിച്ചത്. ജൂലൈ 11നാണ് സർക്കാർ വിദഗ്ധ സമിതിക്ക് രൂപം നൽകിയത്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, ആഗസ്റ്റ് അവസാനമായിട്ടും റിപ്പോർട്ട് കൈമാറിയില്ല. ദുരന്തശേഷം പദ്ധതി നിർമാണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഭൗമശാസ്ത്രജ്ഞൻ ഡോ. സി.പി. രാജേന്ദ്രൻ അധ്യക്ഷനായും പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. വിഷ്ണുദാസ്, സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ.പി. പുകഴേന്തി, പൊതുമരാമത്ത് സെക്രട്ടറി ഡോ. അദീല അബ്ദുല്ല എന്നിവർ അംഗങ്ങളായും ദുരന്തനിവാരണ വകുപ്പു സെക്രട്ടറി കെ. ജീവൻ ബാബു കൺവീനറുമായ സമതിക്കാണ് രൂപം നൽകിയത്. സമിതി ജൂലൈ 23നുതന്നെ പദ്ധതി പ്രദേശം സന്ദർശിക്കുകയും പഠനം ആരംഭിക്കുകയും ചെയ്തിരുന്നു.

നിർമാണമേഖലയിലെ സുരക്ഷാ വീഴ്ചകൾ, സാങ്കേതികപ്പിഴവുകൾ, പരിസ്ഥിതി അനുമതി, ദുരന്തത്തിന്റെ കാരണം കണ്ടെത്തൽ, കരാർ വ്യവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് വിദഗ്ധ സമിതി പഠനവും പരിശോധനയും നടത്തുന്നത്. ദുരന്തശേഷം പദ്ധതി നിർമാണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സമിതി അധ്യക്ഷനായ ഡോ. സി.പി. രാജേന്ദ്രന്റെ ഈ മാസം ആദ്യം എഴുതിയ ഒരു ലേഖനത്തിൽ കാര്യമായ പഠനങ്ങളില്ലാതെയും വേഗത്തിലും തുരങ്കപാതാ പദ്ധതിക്ക് അനുമതി നേടിയത് സംബന്ധിച്ച് വിമർശനം ഉന്നയിച്ചിരുന്നു. റിപ്പോർട്ട് സമർപ്പിക്കുന്നതിനു മുമ്പ് സമിതിയുടെ അധ്യക്ഷൻ ഇത്തരം ഒരു ലേഖനം തയാറാക്കിയത് അന്നുതന്നെ ഏറെ ചർച്ചയായിരുന്നു. ലേഖനം ചർച്ചയാക്കി സമിതി റിപ്പോർട്ട് പദ്ധതിക്കെതിരാകുമെന്ന് പരിസ്ഥതി സംഘടനകൾ വിലയിരുത്തുന്നുണ്ട്. എന്നാൽ, തുരങ്കപാത നിർമാണം ഉടൻ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് തുരങ്കപാതാ ആക്ഷൻ കമ്മിറ്റി ഉൾപ്പെടെ രംഗത്തുണ്ട്.

മണ്ണിടിച്ചിൽ മേഖലയിൽ സമഗ്രപഠനം അനിവാര്യമാണെന്നും വേഗത്തിൽ നിഗമനത്തിലെത്താനാകില്ലെന്നും സമിതി വിലയിരുത്തിയാൽ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് കൂടുതൽ നീണ്ടുപോകും. അതേസമയം, ദുരന്തം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കുന്നതിന് കുറച്ചുകൂടി സമയം അനിവാര്യമാണെന്ന് സമിതി അംഗമായ പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. വിഷ്ണുദാസ് ‘മാധ്യമ’ത്തോട് പറഞ്ഞു.

Tags:    
News Summary - The expert committee did not submit its report.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.