കടുവ കൊന്ന തൊഴിലാളിയുടെ മൃതദേഹം കുടുംബത്തെ കാണിക്കാതെ ജില്ല ആശുപത്രിയിലേക്ക് മാറ്റിയതിനെ ചൊല്ലി നാട്ടുകാർ വനപാലകരും പൊലീസുമായി വാക്കേറ്റമുണ്ടായപ്പോൾ
ലാറിൻസ്റ്റൺ: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തൊഴിലാളിയുടെ മൃതദേഹം കുടുംബത്തെയും ബന്ധുക്കളെയും കാണിക്കാതെ ഉടനെ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയ വനപാലകരുടെ നടപടിയിൽ വൻ പ്രതിഷേധം. ഓവാലി ലാറിൻസ്റ്റൺ ഭാഗത്ത് കുടുംബവും ബന്ധുക്കളും നാട്ടുകാരുമാണ് പ്രതിഷേധിച്ചത്. ഇതേ ചൊല്ലി വനപാലകരും പൊലീസുമായി ഉന്തും തള്ളും ഉണ്ടായി.
ഓവാലി ഭരണസമിതി വൈസ് പ്രസിഡന്റ് സഹദേവന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ അടക്കമുള്ളവർ അധികൃതരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. ഇത് സംഘർഷാവസ്ഥയിലേക്ക് എത്തിച്ചു. മരിച്ച ബാലകൃഷ്ണന്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു. കടുവയെ ഉടൻ പിടികൂടണം എന്ന ആവശ്യവും ജനങ്ങൾ ഉന്നയിച്ചു. എന്നാൽ, സർക്കാർ ജോലി എന്നത് വെറും വാക്കാണെന്നും അത് ഇതുവരെ വാക്ക് കൊടുത്തവർക്ക് പാലിക്കപ്പെട്ടിട്ടില്ലെന്നും ജനങ്ങൾ ആരോപിച്ചു.
ഇതിനിടെ, ഈ കടുവയെ നേരത്തെ ഇവിടെ കണ്ടതിനെക്കുറിച്ച് വനപാലകർക്ക് വിവരം നൽകിയെങ്കിലും അവർ അവഗണിക്കുകയായിരുന്നു എന്ന് ഓവേലി മക്കൾ ഇഴക്കം പരാതിപ്പെട്ടു. മാത്രമല്ല, മുമ്പ് ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്തേക്ക് കുടിവെള്ളം തുറന്നുവിടാൻ പോയ തൊഴിലാളിയെയും കാട്ടാന കൊലപ്പെടുത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഡി.എഫ്.ഒക്കും റേഞ്ചർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സമിതി കഴിഞ്ഞ മാസം നടന്ന റവന്യൂ അദാലത്തിൽ പരാതിപ്പെട്ടിരുന്നു.
അതേസമയം, കടുവയുടെ സഞ്ചാരത്തെക്കുറിച്ച് തങ്ങൾക്ക് വിവരം ലഭിച്ചില്ലെന്നാണ് ഗൂഡല്ലൂർ ഡി.എഫ്.ഒയുടെ പ്രതികരണം. മനുഷ്യനെ കടുവ ഭക്ഷിച്ച സാഹചര്യത്തിൽ നരഭോജി കടുവയെ കണ്ടെത്താൻ സംഘത്തെ നിയോഗിച്ചതായും കാമറ നിരീക്ഷണം ഏർപ്പെടുത്തിയതായും വനപാലകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.