സുൽത്താൻ ബത്തേരി: മൂടക്കൊല്ലി പന്നിഫാമിനെ ചുറ്റിപ്പറ്റി കടുവ നീങ്ങുമ്പോൾ ആശങ്കയൊഴിയാതെ ജനം. തിങ്കളാഴ്ച വെളുപ്പിന് ഒരു പന്നിയെക്കൂടി കടുവ കൊന്നു.
ഇതോടെ കടുവ കൊന്ന പന്നികളുടെ എണ്ണം 26 ആയി. മൂടക്കൊല്ലിയിൽ മൂന്നു കൂടുകളുമായി വനംവകുപ്പ് കാത്തിരിക്കുമ്പോഴാണ് കടുവ വീണ്ടും എത്തിയത്. നാട്ടുകാരെയും വനം വകുപ്പിനെയും തീർത്തും നിസ്സഹായരാക്കുന്ന രീതിയിലാണ് കടുവ നീങ്ങുന്നത്. കടുവപ്പേടി കാരണം ജനത്തിന്
പകൽ പോലും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയായിരിക്കുന്നു. വനംവകുപ്പ് പ്രദേശത്ത് റോന്തുചുറ്റുന്നുണ്ടെങ്കിലും ജനത്തിന് കാര്യമായ ഒരു പ്രയോജനവും ഉണ്ടാവുന്നില്ല. നിരന്തരമായ കടുവശല്യത്തിൽനിന്ന് പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ കർമസമിതി രൂപവത്കരിച്ചിട്ടുണ്ട്. ഈ രീതിയിൽ കാര്യങ്ങൾ നീങ്ങുകയാണെങ്കിൽ സമരത്തിനിറങ്ങാനാണ് തീരുമാനം.
കൊളഗപ്പാറ ചൂരിമല കടുവപ്പേടിയിലാണ്. നിരവധി വളർത്തുമൃഗങ്ങളെയാണ് ഒരു വർഷത്തിനിടയിൽ കടുവ കൊന്നുതിന്നത്. മധ്യപ്രദേശ് സർക്കാറിന്റെ ബീനാച്ചി കാപ്പിത്തോട്ടം കൊളഗപ്പാറക്കടുത്താണ്. കാപ്പിത്തോട്ടത്തിൽ തങ്ങുന്ന കടുവകളാണ് കൊളഗപ്പാറയിൽ എത്തുന്നതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.