സുൽത്താൻ ബത്തേരി: ഛർദ്ദിയും വയറിളക്കവുമായി സ്കൂൾ കുട്ടികൾ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കോളിയാടിയിലെ ഒരു സ്കൂളിലെ 11 കുട്ടികളെയാണ് താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. മൂന്ന് കുട്ടികൾ വ്യാഴാഴ്ച വൈകീട്ടും ബാക്കിയുള്ളവർ വെള്ളിയാഴ്ചയുമാണ് താലൂക്ക് ആശുപത്രിയിൽ എത്തിയത്. വയറിളക്കം, ഛർദി, പനി എന്നിവയാണ് കുട്ടികൾക്കുള്ളത്. കൂടുതൽ പരിശോധനക്കായി സാമ്പിളുകൾ മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലം ശനിയാഴ്ചയോ ഞായറാഴ്ചയോ കിട്ടുകയുള്ളു. അതിനുശേഷമേ എന്താണ് കാരണമെന്ന് വ്യക്തമാകൂ.
കുട്ടികളെ ബാധിച്ചിരിക്കുന്നത് ഭക്ഷ്യ വിഷബാധയാണെന്ന് സ്ഥിരീകരിക്കാനാവില്ലെന്ന് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ.വി. സിന്ധു പറഞ്ഞു. നെന്മേനി പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഫീൽഡ് ജീവനക്കാർ പ്രദേശം സന്ദർശിച്ച് കാരണം പഠിച്ചുകൊണ്ടിരിക്കുകയാണ്. അതും വിലയിരുത്തിയതിനു ശേഷമേ കാരണം വ്യക്തമാകൂവെന്നും സൂപ്രണ്ട് പറഞ്ഞു. സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രികളിലും ഏതാനും കുട്ടികൾ ചികിത്സയിലുണ്ടെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.