സുൽത്താൻ ബത്തേരി: അരിമുള പീപ്പിൾസ് വില്ലയിലെ കുടിവെള്ളം മുട്ടിച്ച തീപിടിത്തത്തിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്. ആളിപ്പടർന്ന തീ കാറ്റത്ത് വീടുകളിലേക്ക് വ്യാപിക്കാതിരുന്നത് ഭാഗ്യംകൊണ്ട് മാത്രമാണ്. കുടിവെള്ള കിണറിനോട് അനുബന്ധിച്ചുള്ള മോട്ടോറുകൾ, പൈപ്പുകൾ എന്നിവക്കെല്ലാം കേടുപാടുകൾ സംഭവിച്ചു. ആറു വീട്ടുകാരുടെ കുടിവെള്ളമാണ് ഇപ്പോൾ മുടങ്ങിയിരിക്കുന്നത്. സംഭവത്തിൽ കേണിച്ചിറ പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. പീപ്പിൾസ് വില്ലക്ക് സമീപത്തെ കൃഷിയിടത്തിൽ നിന്നായിരുന്നു തീപിടിത്തത്തിന്റെ തുടക്കം. ആളിപ്പടർന്ന തീ പീപ്പിൾസ് വില്ലയുടെ കോമ്പൗണ്ടിലേക്ക് കടക്കുകയും കിണറിനു ചുറ്റും വ്യാപിക്കുകയുമായിരുന്നു.
തീപിടിത്തത്തിന് ഇടയാക്കിയ വ്യക്തിക്കെതിരെയാണ് വില്ലയിലെ താമസക്കാർ കേണിച്ചിറ പൊലീസിൽ പരാതി നൽകിയത്. സ്ഥലത്തുനിന്ന് മുങ്ങിയ വ്യക്തിയെ കണ്ടെത്താനുള്ള ശ്രമം കേണിച്ചിറ പൊലീസ് നടത്തുന്നുണ്ട്. കുടിവെള്ളം മുട്ടിയതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കലക്ടർ, പൊലീസ് മേധാവി, മനുഷ്യാവകാശ കമീഷൻ എന്നിവർക്കും പരാതി നൽകുമെന്ന് അരിമുള പീപ്പിൾസ് വില്ല കൺവീനർ സിന്ധു വാസു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.