സുൽത്താൻ ബത്തേരി: ഇഴഞ്ഞു നീങ്ങിയ ബത്തേരി-താളൂർ റോഡ് പ്രവൃത്തി യാത്രക്കാരെ ചുറ്റിക്കുകയും ഇടത്-വലത് രാഷ്ട്രീയ പോരിന് വഴിവെക്കുകയും ചെയ്തതോടെ കരാർ റദ്ദ് ചെയ്യാൻ അധികൃതർ നിർബന്ധിതരായി. കഴിഞ്ഞ ദിവസം കെ.ആർ.എഫ്.ബി പ്രോജക്ട് ഡയറക്ടറാണ് കരാർ റദ്ദാക്കി ഉത്തരവിറക്കിയത്. ഇതോടെ പുതിയ കരാറുകാരൻ വന്ന് നിർമാണം പൂർത്തിയാക്കുന്നതുവരെ ഇനി കാത്തിരിക്കണം.
2021 ജൂണിലാണ് താളൂർ - ബത്തേരി റോഡിന്റെ പുതുക്കിപ്പണിയൽ തുടങ്ങിയത്. 15 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനായിരുന്നു കരാർ. തമിഴ്നാട്ടിലെ പ്രതിൻ ഇൻഫ്രാസ്ട്രക്ചർ ആണ് കരാർ എടുത്തത്. 8.2 കിലോമീറ്ററിന് 27 കോടി കിഫ്ബി വകയിരുത്തി. കരാർ എടുത്ത കമ്പനി രണ്ട് കമ്പനികള്‍ക്ക് ഉപകരാര്‍ നല്‍കിയതോടെ പ്രവൃത്തി അനന്തമായി നീണ്ടു. ഇതോടെ ആക്ഷേപങ്ങളും നിരവധി സമരങ്ങളും നടന്നു.
കഴിഞ്ഞ 26 ന് സി.പി.എം കരാറുകാരനെ മലങ്കരയിലെ ഓഫീസിലെത്തി തടഞ്ഞുവെച്ചു. 30നുള്ളില്‍ താളൂർ മുതൽ മാടക്കര വരെയുള്ള ഭാഗം ഒന്നാം ലെയർ ടാറിങ് പൂർത്തിയാക്കാമെന്ന ഉറപ്പിലാണ് അന്ന് സമരം അവസാനിപ്പിച്ചത്. ബാക്കി ഭാഗം അറ്റകുറ്റപ്പണി നടത്താമെന്നും അന്ന് കരാര്‍ കമ്പനി പറഞ്ഞിരുന്നു. എന്നിട്ടും നിർമ്മാണത്തിൽ വേണ്ടത്ര വേഗത ഉണ്ടായില്ല. തുടർന്ന് ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂർ കലക്ടർക്ക് നിവേദനം നൽകി.
ആകെയുള്ള ഏഴ് കിലോമീറ്ററില്‍ താളൂർ മുതൽ മാടക്കര വരെയുള്ള നാല് കിലോമീറ്ററില്‍ മാത്രമാണ് ഭാഗികമായെങ്കിലും പണിതുടങ്ങിയത്. മലങ്കര മുതൽ കോളിയാടി വരെയുള്ള ഭാഗം നവീകരണത്തിനായി പൊളിച്ചിട്ട നിലയിലാണ്. ഇതോടെ യാത്രക്കാരും പ്രദേശവാസികളും ദുരിതമനുഭവിക്കുകയാണ്.
പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള യാത്ര അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. കാലവര്‍ഷം എത്താറായതോടെ ജനം കടുത്ത ആശങ്കയിലാണ്. ചെറിയ വാഹനങ്ങൾക്ക് ഇതിലൂടെ യാത്ര ചെയ്യാൻ പറ്റില്ല. ബസ് സർവ്വീസും താളം തെറ്റിയ അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.