തമിഴ്നാട്-കേരള അതിർത്തിയിലെ കോളിമൂല ചെക്പോസ്റ്റ്. ഇതുവഴിയാണ് മാങ്ങോട്-അയ്യൻകൊല്ലി ബസ് സർവിസ് നടത്തിയിരുന്നത്. കേരളത്തിൽനിന്നുള്ള സ്വകാര്യ, ടാക്സി വാഹനങ്ങൾക്ക് ചെക്ക് പോസ്റ്റിൽ നിയന്ത്രണമുണ്ട്

അയ്യൻകൊല്ലി-മാങ്ങോട് സർവിസ്; നിരാശയിലാക്കി കെ.എസ്.ആർ.ടി.സി ബസ് പലപ്പോഴും മുടങ്ങുന്നു

സുൽത്താൻ ബത്തേരി: അടുത്തിടെ കെ.എസ്.ആർ.ടി.സി തുടങ്ങിയ അയ്യൻകൊല്ലി- മാങ്ങോട്-സുൽത്താൻബത്തേരി സർവിസ് യാത്രക്കാരെ നിരാശയിലാക്കുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി സർവിസ് നിർത്തിയ അവസ്ഥ. ആദ്യം ജീവനക്കാരുടെ കുറവാണ് കാരണമായി കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ടവർ നാട്ടുകാരോട് പറഞ്ഞത്. എന്നാൽ യാത്രക്കാരുടെ കുറവും കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. കോവിഡ് കാലത്തിന് മുമ്പ് തുടങ്ങിയ ഈ സർവിസ് കോവിഡ് കാലത്ത് നിർത്തിവച്ചിരുന്നു. പിന്നീട് കഴിഞ്ഞ ഒരു മാസം മുമ്പാണ് പുനരാരംഭിച്ചത്. വലിയ സ്വീകരണം സർവിസിന് കോളിമൂലയിലെ നാട്ടുകാർ നൽകി. എന്നാൽ, പെട്ടെന്ന് സർവിസ് നിർത്തി.

സുൽത്താൻ ബത്തേരി നഗരത്തെയും തമിഴ്നാട്ടിലെ അയ്യൻകൊല്ലിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന സർവിസ് കോളിമൂല, കക്കുണ്ടി, തിരുവമ്പാടി, മാങ്ങോട്, അമ്പലമൂല തുടങ്ങിയ നിരവധി പ്രദേശങ്ങളിലുള്ളവർക്ക് ആശ്വാസമായിരുന്നു. അതുപോലെ സർവിസിന്റെ ചില ട്രിപ്പുകൾ കയ്യൂന്നി വഴിയായിരുന്നു. ഈ ഭാഗത്തുള്ളവരും സുൽത്താൻ ബത്തേരി നഗരത്തിലെത്താൻ സർവിസ് ഉപയോഗിച്ചു.

സുൽത്താൻ ബത്തേരി-മാങ്ങോട്-അയ്യൻകൊല്ലി ബസ് ചുള്ളിയോട് നിന്നാണ് തിരിയുന്നത്. ബത്തേരിയിൽനിന്ന് ചുള്ളിയോട് വരെ മറ്റ് ബസുകൾ ഒഴിഞ്ഞ സമയം നോക്കി സമയക്രമീകരണം നടത്താത്തതും മാങ്ങോട് സർവിസിനെ ബാധിച്ചു. യാത്രക്കാർ കുറഞ്ഞതോടെ ഡീസൽ വരുമാനം പോലും ലഭിക്കാത്ത അവസ്ഥ ഉണ്ടായി.

ഗൂഡല്ലൂരിൽനിന്ന് അയ്യൻകൊല്ലി വഴി താളൂരിലേക്ക് തമിഴ്നാട് സർക്കാർ ബസ് ഓടുന്നുണ്ട്. രാവിലെയും വൈകുന്നേരവുമുള്ള ഈ സർവിസ് അയ്യൻകൊല്ലി, മാങ്ങോട്, കക്കുണ്ടി, എരുമാട് വഴിയാണ് താളൂരിൽ എത്തുന്നത്. കെ.എസ്.ആർ.ടി.സി ഓടാത്ത അവസ്ഥയിൽ മാങ്ങോട്, കക്കുണ്ടി തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ ഇപ്പോൾ തമിഴ്നാട് ബസിനെ ആശ്രയിച്ച് താളൂരിൽ എത്തി അവിടെനിനിന്ന് സുൽത്താൻ ബത്തേരിയിലേക്ക് ബസ് മാറിക്കയറുന്ന പതിവിലേക്ക് തന്നെ മാറി. കെ.എസ്.ആർ.ടി.സിയെ അപേക്ഷിച്ച് തമിഴ്നാട് ബസിൽ ചാർജ് വളരെ കുറവാണെന്ന കാര്യവും പ്രസക്തമാണ്.

Tags:    
News Summary - Ayyankolli-Mangode service; KSRTC bus often delays, leaving people disappointed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.