ടൗണ്‍ഷിപ്പിലെ വീടുകളുടെ കൈമാറ്റം; ആദ്യഘട്ടത്തിൽ കൈമാറുക 178 വീടിന്റെ താക്കോല്‍

കൽപറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ അതിവേഗം നിർമാണം പുരോഗമിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളുടെ ആദ്യഘട്ട താക്കോല്‍ കൈമാറ്റവും രേഖകളും ഫെബ്രുവരി 15നുശേഷം നടക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ. ടൗണ്‍ഷിപ്പില്‍ കൈമാറുന്ന ആദ്യഘട്ട വീടുകളുടെ നറുക്കെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഗുണഭോക്താക്കളും പങ്കെടുത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ടൗണ്‍ഷിപ്പില്‍ നിർമാണം പൂര്‍ത്തിയാവുന്ന 178 വീടുകളാണ് ആദ്യഘട്ടത്തില്‍ കൈമാറുന്നത്.

സോണ്‍ ഒന്നില്‍ ഉള്‍പ്പെട്ട 107 വീട്, സോണ്‍ മൂന്നിലെ 28 വീട്, സോണ്‍ നാലിലെ 43 വീടുകളാണ് കൈമാറുക. ഗുണഭോക്താക്കള്‍ക്ക് വീട് കൈമാറുന്നതിനൊപ്പം പട്ടയം, ഉടമസ്ഥാവകാശ രേഖ, വൈദ്യുതി-കുടിവെള്ള കണക്ഷന്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളോടെയുമാണ് വീടുകള്‍ നല്‍കുക. ഏല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമിയില്‍ 35 ക്ലസ്റ്ററുകളായാണ് നിർമാണം പുരോഗമിക്കുന്നത്.

ഓരോ ക്ലസ്റ്ററിലും എട്ട് മുതല്‍ 20 വരെ വീടുകളാണുള്ളത്. സോണ്‍ ഒന്നിലെ 140 വീടുകളിലെ 107 വീടുകളുടെ നിർമാണമാണ് പൂര്‍ത്തിയായത്. സോണ്‍ മൂന്നിലെ 51 വീടുകളില്‍ 28 ഉം സോണ്‍ നാലിലെ 51 വീടുകളില്‍ 43 വീടുകളും പൂര്‍ത്തീകരിച്ചു. ടൗണ്‍ഷിപ്പില്‍ നിർമിക്കുന്ന 410 വീടുകളുടെയും പ്രവൃത്തി ഏപ്രില്‍ 30നകം പൂര്‍ത്തീകരിക്കും. ടൗണ്‍ഷിപ്പിലെ നിർമാണപ്രവൃത്തികളുടെ കോണ്‍ട്രാക്ടര്‍ കലാവധി ഒക്ടോബര്‍ ആറ് വരെയാണ്.

ഫേസ് ഒന്നില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും സോണ്‍ ഒന്ന്, മൂന്ന് കേന്ദ്രീകരിച്ച് അടുത്തടുത്ത വീടുകള്‍ നല്‍കണമെന്ന ആവശ്യം ഫേസ് ഒന്നില്‍ ഉള്‍പ്പെട്ടവര്‍ യോഗത്തില്‍ ഉന്നയിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, കല്‍പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി. വിശ്വനാഥന്‍, ടൗണ്‍ഷിപ് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ജെ.ഒ. അരുണ്‍, എ.ഡി.എം എം.ജെ. അഗസ്റ്റിന്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ.എസ്. നസിയ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ എന്നിവര്‍ പങ്കെടുത്തു. 

Tags:    
News Summary - Transfer of houses in the township; 178 house keys to be handed over in the first phase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.