കൽപറ്റ: വയനാട് ജില്ലയിലെ അതിദരിദ്ര പട്ടികയിൽ ഇനി അവശേഷിക്കുന്നത് 409 കുടുംബങ്ങൾ മാത്രമെന്ന് അധികൃതർ. നാല് വർഷം മുമ്പ് തുടങ്ങിയ അതിദരിദ്ര ലഘൂകരണ യജ്ഞത്തിലൂടെ 2045 കുടുംബങ്ങളെയാണ് ദാരിദ്ര്യ മുക്തമാക്കിയത്. ഇവർക്ക് ആവശ്യമുള്ള ആരോഗ്യം, പാർപ്പിടം, ഭക്ഷണം, വരുമാനം എന്നീ സൗകര്യങ്ങൾ ലഭ്യമാക്കിയതോടെയാണ് ഇത്രയും കുടുംബങ്ങളെ അതിദരിദ്ര പട്ടികയിൽനിന്ന് മോചിപ്പിച്ചത്.
2021ൽ ജില്ലയിൽ ആകെ 2931 കുടുംബങ്ങളായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്. 201 പട്ടികജാതി കുടുംബങ്ങളും 1028 പട്ടികവര്‍ഗ കുടുംബങ്ങളും 1695 ജനറല്‍ വിഭാഗം കുടുംബങ്ങളും ഉൾപ്പെടെയാണിത്. ഇതിൽ സർക്കാർ സേവനങ്ങൾ ആവശ്യമുള്ളവർ 2454 കുടുംബങ്ങളായിരുന്നു. ബാക്കി സർക്കാർ രേഖകൾ കൈവശം ഇല്ലാത്തവരും മരണപ്പെട്ടവരും മറ്റുമായിരുന്നു.
ഈ 2454 കുടുംബങ്ങൾക്കുവേണ്ടവിധമുള്ള മൈക്രോ പ്ലാൻ തയാറാക്കിയാണ് അവരിൽ 2045 പേരുടെ ജീവിതനിലവാരം അതിദരിദ്ര ലഘൂകരണ യജ്ഞത്തിലൂടെ ഉയർത്താനായത്. നിലവിൽ പട്ടികയിലുള്ള 409 കുടുംബങ്ങൾക്കും വേണ്ടത് പാർപ്പിടമാണ്. ഇതിനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഈ വർഷം നവംബറോടെ സമ്പൂർണ അതിദാരിദ്ര്യ മുക്തമാകുകയാണ് സംസ്ഥാന സർക്കാറിന്റെ ലക്ഷ്യം. ഗ്രാമപഞ്ചായത്ത് തലത്തിൽ തരിയോട് 100 ശതമാനം അതിദാരിദ്ര്യ മുക്തമായി. തൊണ്ടർനാട് (97.8%), വെങ്ങപ്പള്ളി (97.72%), മീനങ്ങാടി (97.40%), പൊഴുതന (94.73%), തിരുനെല്ലി (94.33%) എന്നീ ഗ്രാമപഞ്ചായത്തുകൾ തൊട്ടുപുറകിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.