വണ്ടിക്കടവിലെ സ്വകാര്യ ഭൂമി: പ്രചരിക്കുന്നത് തെറ്റായ കാര്യങ്ങളെന്ന് വനം വകുപ്പ്

കൽപറ്റ: വയനാട് വന്യജീവി സങ്കേതത്തിൽ ഉൾപ്പെടുന്ന കുറിച്യാട് റേഞ്ചിനു കീഴിൽവരുന്ന വണ്ടിക്കടവ് ഫോറസ്റ്റ് ‌സ്റ്റേഷൻ പരിധിയിലെ സ്വകാര്യവ്യക്തികളുടെ ഭൂമിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നവ അവാസ്തവമാണെന്ന് വയനാട് വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ അറിയിച്ചു.

വനഭാഗത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സ്വകാര്യ ഭൂമികളുടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട് വനം വകുപ്പിൽ നിന്ന് നിരാക്ഷേപ പത്രം (എൻ.ഒ.സി) ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളും പ്രചാരണങ്ങളും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്ന് വനംവകുപ്പ് അറിയിച്ചു.

വനമേഖലയോട് ചേർന്ന സ്വകാര്യ സ്ഥലങ്ങളുടെ വിൽപന രജിസ്റ്റർ ചെയ്യാൻ വനം വകുപ്പിൽനിന്ന് എൻ.ഒ.സി ലഭ്യമാക്കണമെന്നത് കേരളത്തിൽ എല്ലായിടത്തുമുള്ള നടപടിക്രമമാണ്. പൊതുസ്വത്തായ വനഭൂമിയിൽ കൈയേറ്റങ്ങൾ ഉണ്ടാവുന്നത് ഒഴിവാക്കാനും സ്ഥലം വാങ്ങുന്നവർക്ക് ഭാവിയിൽ പ്രശ്നങ്ങൾ ഇല്ലാതിരിക്കാനുമാണ് ഈ വ്യവസ്ഥ സർക്കാർ കൊണ്ടുവന്നത്.

കിടങ്ങനാട് വില്ലേജിന്റെ ബ്ലോക്ക് നമ്പർ 14ൽപെട്ട റീസർവേ നമ്പർ 428ലാണ് കുറിച്യാട്ട് റിസർവ് വനം ഉൾപ്പെടുന്നത്. റിസർവ് നോട്ടിഫിക്കേഷനും സ്കെച്ചും പ്രകാരം കുറിച്യാട് റിസർവിന്റെ പടിഞ്ഞാറേ അതിർത്തി കന്നാരം പുഴയുടെ പടിഞ്ഞാറെ തീരമാണ്. പഴശ്ശി സ്മാരകത്തിനടുത്ത് മാവിലാംതോട് പുഴയുമായി ചേരുന്ന സ്ഥലം വരെയാണ് കുറിച്യാട് റിസർവ് വനത്തിന് കന്നാരം പുഴ അതിർത്തിയായി വരുക.

ഇവിടങ്ങളിൽ ജണ്ടകൾ കെട്ടിയിട്ടുണ്ടെങ്കിലും പലയിടങ്ങളിലും പുഴയോരം മഴക്കാലത്ത് ഇടിഞ്ഞുതാഴ്ന്നതിനാലും മറ്റും ജണ്ടകൾക്ക് സ്ഥാനമാറ്റം ഉണ്ടാവുകയും ജണ്ടകളും സർവേക്കല്ലുകളും നഷ്‌ടപ്പെടുകയും ചെയ്തിട്ടുണ്ട്. മണ്ണിൽ കുഴിച്ചിട്ടിരിക്കുന്ന യഥാർഥ അതിർത്തിയായ സർവേക്കല്ലുകൾ തിരിച്ചറിയാനാണ് സ്ഥാപിക്കുന്നത്. സ്ഥലത്തിന്റെ കിടപ്പും ഭൂമിയുടെ സ്വഭാവവുമൊക്കെ അടിസ്ഥാനമാക്കി സർവേക്കല്ലും ജണ്ടയും തമ്മിലുള്ള അകലത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്.

ഈ പ്രദേശങ്ങളിലെ സ്വകാര്യഭൂമികളുടെ വിൽപന രജിസ്റ്റർ ചെയ്യാൻ എൻ.ഒ.സി ആവശ്യപ്പെട്ട് ലഭിക്കുന്ന അപേക്ഷകൾ സമയബന്ധിതമായി വയനാട് വന്യജീവി സങ്കേതത്തിന്റെ ഓഫീസിൽ നിന്ന് തീർപ്പാക്കുന്നുണ്ട്. സർവേ നടത്തി ജണ്ടയും സർവെ കല്ലും പുനഃസ്ഥാപിച്ച് എൻ.ഒ.സി നൽകുകയാണ് പതിവ്. സർവേ ചെയ്യുന്ന അവസരങ്ങളിൽ ഉണ്ടാകുന്ന തർക്കങ്ങൾ സ്വകാര്യ ഭൂമിയുടെ ഉടമസ്ഥരെ ബോധ്യപ്പെടുത്തി പരിഹരിച്ച് വരികയാണ് ചെയ്യുക. എൻ ഒ സി സംബന്ധമായ നടപടി ക്രമങ്ങളിൽ പുതുതായി ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും ൈവൽഡ് ലൈഫ് വാർഡൻ അറിയിച്ചു. 

Tags:    
News Summary - Private land in Vandikkadawa: Forest Department says false information is being spread

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.