കല്പറ്റ: മുട്ടിൽ സൗത്ത് വില്ലേജിലെ റവന്യൂഭൂമിയിൽനിന്ന് ഈട്ടിമരം മുറിച്ച സംഘം പദ്ധതിയിട്ടത് ജില്ലയിൽ വൻ മരംകൊള്ളക്ക്. വനം-റവന്യൂ ഉന്നത ഉദ്യോഗസ്ഥതലത്തിലാണ് ഇതിനുള്ള ഗൂഢാലോചന നടന്നത്. മൂന്നു വർഷംകൊണ്ട് ഒരുലക്ഷം ക്യൂബിക് അടി മരം മുറിച്ചുകടത്താനായിരുന്നു സംഘത്തിെൻറ പദ്ധതിയെന്ന് മരംമുറിക്കാൻ കരാറെടുത്ത ഹംസക്കുട്ടി വെളിപ്പെടുത്തി.
മരം മുറിക്കാൻ അനുമതിയുണ്ടെന്ന് വ്യാജരേഖകൾ കാണിച്ച് തന്നെയും തൊഴിലാളികളെയും തെറ്റിദ്ധരിപ്പിച്ചു. മുട്ടിൽ വില്ലേജ് ഓഫിസർ ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരും മേപ്പാടി റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥരും മരംമുറിക്കുന്ന സ്ഥലത്ത് ഇടക്കിടെ വന്നുപോയിരുന്നു. അതുകൊണ്ടാണ് സംശയം തോന്നാതിരുന്നത്. വനം വിജിലന്‍സിെൻറ വാഹനവും സ്ഥലത്ത് എത്തി.
എന്നാൽ, വാഹനത്തിൽ ആരാണ് വന്നതെന്ന് അറിയില്ല. ഉന്നത രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരുമായി പ്രതികള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും പ്രതികള്‍ ഉന്നത സ്വാധീനമുണ്ടെന്ന് ഫോട്ടോ അടക്കം കാണിച്ച് തന്നെ വിശ്വസിപ്പിക്കുകയുമായിരുന്നെന്നും അദ്ദേഹം പറയുന്നു. റവന്യൂ വകുപ്പ് 2020 ഒക്ടോബർ 24ന് ഇറക്കിയ ഉത്തരവിെൻറ മറവിലായിരുന്നു പ്രതികൾ മരംമുറി നടത്തിയത്. ഈ ഉത്തരവ് ഉന്നത ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്ന് വ്യക്തമാകുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് 42 കേസുകളാണ് ഇതുവരെ വനംവകുപ്പ് രജിസ്റ്റർ ചെയ്തത്. പട്ടയ ഭൂമിയിലെ നൂറിലേറെ വർഷം പഴക്കുമുള്ള മരങ്ങളാണ് വെട്ടിയത്.
മരംമുറിയുമായി ബന്ധപ്പെട്ട് മൊഴിനൽകിയതിന് കരാറുകാരനെതിരെ ഭീഷണി. ജില്ല കലക്ടര്‍, ഡി.എഫ്.ഒ എന്നിവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പറയാന്‍ പ്രതികള്‍ നിര്‍ബന്ധിച്ചെന്നും ഹംസക്കുട്ടി ആരോപിച്ചു.
മുട്ടില്‍ ഈട്ടിക്കൊള്ളയെ കുറിച്ച് വനംവകുപ്പിന് സത്യസന്ധമായി മൊഴിനല്‍കിയതോടെ തന്നെ ഇല്ലാതാക്കിക്കളയുമെന്ന് പ്രതി റോജി ഭീഷണിപ്പെടുത്തി. ഇതേതുടര്‍ന്ന് കലക്ടറുടെ നിര്‍ദേശപ്രകാരം ഹംസക്കുട്ടിക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മരം മുറിച്ച ഇനത്തില്‍ നല്‍കാനുള്ള 11 ലക്ഷം രൂപ ഇദ്ദേഹത്തിന് ലഭിക്കാനുണ്ട്.
താനും കുടുംബവും ഇപ്പോൾ കടക്കെണിയിലാണ്. ജീവിക്കാൻവേണ്ടിയാണ് കരാർ ഏറ്റെടുത്തത്. പ്രതികൾ വിദഗ്ധമായി കബളിപ്പിച്ചു. തൊഴിലാളികൾക്ക് ഈ ഇനത്തിൽ പണം നൽകാനുണ്ട്. മരങ്ങളുടെ വിലയുടെ 40 ശതമാനം സര്‍ക്കാറിന് നല്‍കണമെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതികൾ പാഴ്മരങ്ങളുടെ വിലപോലും കര്‍ഷകര്‍ക്ക് നല്‍കിയില്ല. 15 കോടി രൂപയോളം വിലവരുന്ന തടിക്ക് 15 ലക്ഷം രൂപ മാത്രമാണ് എല്ലാ ഭൂവുടമകള്‍ക്കും കൂടി നല്‍കിയത്.
തനിക്കെതിരെ വനംവകുപ്പ് എട്ടോളം കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സത്യം എവിടെയും വിളിച്ചുപറയും. സംഭവത്തിൽ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുമെന്നും ഹംസക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.