കൽപറ്റ: ഏറെ പ്രമാദമായ വയനാട് പനമരം നെല്ലിയമ്പം ഇരട്ടക്കൊലക്കേസിലെ പ്രതി വലയിലായത് പൊലീസിന്റെ ശാസ്ത്രീയ അന്വേഷണങ്ങൾക്കൊടുവിൽ. മൂവായിരത്തോളം മുൻകാല കുറ്റവാളികളെ നേരിൽ കണ്ടും അല്ലാതെയും പൊലീസ് ചോദ്യം ചെയ്തു. അഞ്ചു ലക്ഷത്തോളം മൊബൈൽ ഫോൺ കോളുകളും സമീപ പ്രദേശങ്ങളിലെയടക്കം 150 സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. ഈ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതിയിലേക്ക് എത്തുന്നത്.
2021 ജൂൺ 10നാണ് റിട്ട. അധ്യാപകനായ പത്മാലയത്തിൽ കേശവൻ നായർ (70), ഭാര്യ പത്മാവതി (65) എന്നിവർ കൊല്ലപ്പെടുന്നത്. മോഷണശ്രമത്തിനിടെ അയല്‍വാസിയായ അര്ജുന് ഇരുവരേയും കൊലപ്പെടുത്തുകയായിരുന്നു. ഗുരുതപരിക്കേറ്റ പദ്മാവതിക്ക് പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഫോറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. അന്വേഷണ ഉദ്യോഗസ്ഥനുൾപ്പെടെ 74 സാക്ഷികളെയാണ് വിസ്തരിച്ചത്. 181 രേഖകളും 38 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ഡിസംബർ 20നാണ് കേസിന്റെ വിചാരണ പൂർത്തിയായത്. സമീപത്തെ മറ്റൊരു വീട്ടിൽനിന്ന് മോഷണം പോയ ഫോണാണ് അർജുൻ ഉപയോഗിച്ചിരുന്നത്. ചോദ്യം ചെയ്യലിനു ശേഷം അർജുൻ എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കൊലപാതക ശേഷം വ്യക്തമായ തെളിവുകളൊന്നും പൊലീസിനു ലഭിച്ചിരുന്നില്ല. വീടിനു പിറകിലുള്ള പഴയ രീതിയിലുള്ള ഒരു ജനലിന്റെ രണ്ട് അഴികൾ എടുത്തു മാറ്റിയ നിലയിൽ കണ്ടെത്തിയിരുന്നു. ജനലഴികൾ പൊളിച്ചുനീക്കിയാണു പ്രതി അകത്തുകയറാൻ ആദ്യശ്രമം നടത്തിയത്. ജനലിലൂടെ തലയിട്ടു നോക്കിയപ്പോൾ അകത്തെ വെളിച്ചത്തിലൂടെ കേശവൻ നായർ ടി.വി കാണുന്നത് പ്രതി കണ്ടു. പിന്നീട് മുൻഭാഗത്തെത്തിയ അർജുൻ വാതിലിൽ മുട്ടി. വാതിൽ തുറന്ന് കേശവൻ നായർ മുറ്റത്തേക്കിറങ്ങി നോക്കിയ തക്കത്തിന് മുൻവശത്തെ വാതിലിലൂടെ അകത്തേക്കു കയറി അർജുൻ മുറിയിൽ ഒളിച്ചു. മറ്റൊരു മുറിയിലേക്കു മാറുന്നതിനിടെ പാത്രം തട്ടി വീണു.
ശബ്ദം കേട്ട് കേശവൻ നായർ എത്തിയപ്പോൾ അർജുൻ പുറത്തേക്കുഓടുന്നത് കണ്ടു. രക്ഷപ്പെടാനായി അർജുൻ കേശവൻ നായരെ കത്തികൊണ്ടു കുത്തി. തടയാനെത്തിയ പത്മാവതിക്കും കുത്തേറ്റു. ഇരുവരും മരിക്കുമെന്നുറപ്പായപ്പോൾ മോഷണശ്രമം ഉപേക്ഷിച്ച് അർജുൻ രക്ഷപ്പെടുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംഭവം നടന്ന വീടിനടുത്തു നിന്നു രക്തക്കറ പുരണ്ട തുണിയുടെ ഭാഗവും സിഗരറ്റ് കവറും ലഭിച്ചിരുന്നു. വീടിനു പിറകിലെ കുളങ്ങൾ രണ്ടുതവണ വറ്റിച്ച് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു പരിശോധിച്ചു. സമീപ പ്രദേശങ്ങൾ പൊലീസ് അരിച്ചു പെറുക്കുകയും ചെയ്തിരുന്നു. ദമ്പതികൾക്കേറ്റ കത്തിക്കുത്തിന്റെ സ്വഭാവം പരിശോധിച്ചപ്പോൾ പ്രതി ഇടംകൈയനാകാനാണ് സാധ്യതയെന്നും പൊലീസ് നിരീക്ഷിച്ചിരുന്നു. പിടിയിലായ അർജുൻ ഇടംകൈയനാണ്.
താഴെ നെല്ലിയമ്പത്തു കാപ്പിത്തോട്ടത്തിലാണ് ദമ്പതികളുടെ ഇരുനില വീട്. രാത്രി നിലവിളികേട്ട് നാട്ടുകാര്‍ വീട്ടിലെത്തിയപ്പോള്‍ മുന്‍വാതില്‍ തുറന്നുകിടക്കുകയായിരുന്നു. അകത്തു നോക്കിയപ്പോഴാണ് ഹാളില്‍ കോണിപ്പടിക്കടുത്ത് സോഫയില്‍ രക്തംവാര്‍ന്നു കമിഴ്ന്നുകിടക്കുന്ന നിലയില്‍ കേശവനെ കണ്ടത്. സംഭവസമയം വീട്ടില്‍ ദമ്പതികള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.