ആഡംബര വില്ല വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; കെന്‍സ ഹോള്‍ഡിങ്സ് 67.97 ലക്ഷം നല്‍കണമെന്ന് കോടതി

കല്‍പറ്റ: കെന്‍സ ഹോള്‍ഡിങ്സ് വയനാട്ടിലെ തരിയോട് മഞ്ഞൂറയില്‍ കെന്‍സ റോയല്‍ മെഡോസ് എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ ആഡംബര വില്ല വാഗ്ദാനം ചെയ്ത് 41 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ചെന്ന കേസില്‍ രണ്ടു പരാതിക്കാര്‍ക്ക് 67.97 ലക്ഷം രൂപ നല്‍കാന്‍ ബത്തേരി സബ് കോടതി ഉത്തരവ്. കേസ് തീയതി മുതല്‍ പണം കൈമാറുന്നതുവരെ കാലയളവില്‍ ആറു ശതമാനം വാര്‍ഷിക പലിശയും കോടതി ചെലവിനത്തില്‍ 8,01,951 രൂപയും കക്ഷികള്‍ക്കു കെന്‍സ ഹോള്‍ഡിങ്സ് നല്‍കണമെന്നും കോടതി വിധിച്ചു.

പ്രവാസികളായ ചിറയിന്‍കീഴ് ആറ്റിങ്ങല്‍ ഓലന്‍കുന്നില്‍ സന്തോഷ്‌കുമാര്‍, തൃശൂര്‍ ആളൂര്‍ മണ്ഡത്തറ ബൈജു എന്നിവര്‍ കെന്‍സ ഹോള്‍ഡിങ്സ് പ്രൊപ്രൈറ്റര്‍ തൃശൂര്‍ കുന്നുംകുളങ്ങര സ്വദേശി ഇ.എസ്. മുഹമ്മദ് ഷിഹാബിനെതിരെ നൽകിയ കേസിലാണ് സബ് ജഡ്ജി അനിറ്റ് ജോസഫിന്‍റെ വിധി. തരിയോട് മഞ്ഞൂറയില്‍ കെന്‍സ ഹോൾഡിങ്സ് കെന്‍സ് വെല്‍നസ് പ്രോജക്ടിനായി കെട്ടിടങ്ങള്‍ നിര്‍മിച്ചതില്‍ നിയമലംഘനമുണ്ടെന്ന് ആരോപിച്ചു പശ്ചിമഘട്ട സംരക്ഷണ സമിതി നല്‍കിയ കേസ് ഹൈകോടതി പരിഗണനയിലിരിക്കെയാണ് റോയല്‍ മെഡോസ് പ്രോജക്ടുമായി ബന്ധപ്പെട്ട സബ് കോടതി ഉത്തരവ്.

റോയല്‍ മെഡോസ് പദ്ധതിയിൽ 60 ലക്ഷം രൂപ വില വരുന്ന ഇരുനില ആഡംബര വില്ല തുക മുന്‍കൂറായി നല്‍കിയാല്‍ 41 ലക്ഷം രൂപക്ക് ലഭ്യമാക്കുമെന്നാണ് അറിയിച്ചിരുന്നത്. നിക്ഷേപകര്‍ക്കു മാസം കാല്‍ ലക്ഷം രൂപ വീതം തിരികെ നല്‍കുമെന്നും വിശ്വസിപ്പിച്ചു. സന്തോഷ്‌കുമാറും ബൈജുവും ചേര്‍ന്ന് ഒരു വില്ല വാങ്ങാന്‍ തീരുമാനിച്ച് പണം നൽകി.

ഇതിനു പിന്നാലെ മഞ്ഞൂറയിലെ 41,500 രൂപ വിലവരുന്ന മൂന്നു സെന്‍റ് സ്ഥലത്തിന്‍റെ ആധാരം സന്തോഷിന്‍റെയും ബൈജുവിന്‍റെയും പേരില്‍ രജിസ്റ്റര്‍ ചെയ്തു. നിര്‍മാണം പൂര്‍ത്തിയാക്കി 2018 ഡിസംബര്‍ 31നു വില്ല കൈമാറുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ പ്രോജക്ട് ഉപേക്ഷിച്ചതായി 2020ൽ സന്തോഷ്‌കുമാറിനെയും ബൈജുവിനെയും അറിയിച്ചു.

നിക്ഷേപം കെന്‍സ വെല്‍നെസ് പ്രോജക്ടില്‍ ഓഹരികളാക്കാമെന്നും പറഞ്ഞു. തുടര്‍ന്നാണ് ആഡംബര വില്ലക്കായി നിക്ഷേപിച്ച തുക തിരികെ കിട്ടുന്നതിന് സന്തോഷ്‌കുമാറും ബൈജുവും കോടതിയെ സമീപിച്ചത്.

കേസ് ഫയലില്‍ സ്വീകരിച്ച കോടതി സമന്‍സ് അയച്ചെങ്കിലും മുഹമ്മദ് ഷിഹാബ് ഹാജരായില്ല. അന്തിമ വാദം നടന്ന ഫെബ്രുവരി 16നും എതിര്‍കക്ഷി കോടതിയിലെത്തിയില്ല. ഈ സാഹചര്യത്തില്‍ രേഖകള്‍ പരിശോധിച്ച കോടതി കക്ഷികള്‍ക്കു അനുകൂലമായി എക്‌സ് പാര്‍ട്ടി വിധി പുറപ്പെടുവിക്കുകയായിരുന്നു. പരാതിക്കാര്‍ക്കുവേണ്ടി അഡ്വ. പി.എം. രാജീവ് ഹാജരായി.

Tags:    
News Summary - Kenza Holdings to pay Rs 67.97 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.