കൽപറ്റ /സുൽത്താൻ ബത്തേരി: കൽപറ്റയിൽനിന്നും സുൽത്താൻ ബത്തേരിയിൽനിന്നുമായി വ്യത്യസ്ത സംഭവങ്ങളിൽ എം.ഡി.എം.എയുമായി രണ്ടുപേരും കഞ്ചാവുമായി രണ്ടുപേരും പിടിയിലായി. കൽപറ്റ പുതിയ ബസ് സ്റ്റാൻഡിൽ 15 ഗ്രാം എം.ഡി.എം.എയുമായി കൊല്ലം നെടുംകോലം തൊടിയിൽ വീട്ടിൽ ഗോപാലകൃഷ്ണൻ (47) ആണ് അറസ്റ്റിലായത്.
ബംഗളൂരുവിൽനിന്ന് വാങ്ങിയ 15 ഗ്രാം എം.ഡി.എം.എ കൊല്ലത്തേക്ക് കൊണ്ടുപോകുന്നതിനിടെ കൽപറ്റ പുതിയ സ്റ്റാൻഡിലാണ് കൽപറ്റ എക്സൈസ് സർക്കിൾ ഓഫിസർ വി.പി. അനൂപും സംഘവും ഇയാളെ പിടികൂടിയത്.
ഗ്രാമിന് 4000 രൂപക്ക് ചില്ലറ വിൽപന നടത്തുന്നതിനായാണ് ഇയാൾ എം.ഡി.എം.എ വാങ്ങിയത്. പ്രിവന്റീവ് ഓഫിസർ കെ. ജോണി, സിവിൽ എക്സൈസ് ഓഫിസർമാരായ സി.കെ. രഞ്ജിത്ത്, പിന്റോ ജോൺ എന്നിവർ പങ്കെടുത്തു.
ഗോപാലകൃഷ്ണന്‍റെ സുഹൃത്തായ മറ്റൊരു യുവാവിനെയാണ് എം.ഡി.എം.എയുമായി മുത്തങ്ങ പൊൻകുഴി ശ്രീരാമ ക്ഷേത്രത്തിന് സമീപം നടത്തിയ വാഹന പരിശോധനയിൽ ബത്തേരി എക്സൈസ് സംഘം പിടികൂടിയത്.
ബംഗളൂരുവിൽനിന്നുള്ള ബസിലെത്തിയ കണ്ണൂർ തോട്ടട റംല മൻസിലിൽ അബ്ദുറഹ്മാൻ റൗഫിനെ (29)യാണ് അറസ്റ്റ് ചെയ്തത്. ഇതേസ്ഥലത്ത് നടത്തിയ വാഹന പരിശോധനയിൽ സ്കൂട്ടറിൽ 12 ഗ്രാം കഞ്ചാവുമായെത്തിയ കർണാടക ചാമരാജ്നഗർ സ്വദേശി രമേശിനെയും (39) അഞ്ചുഗ്രാം കഞ്ചാവുമായി ബസിലെത്തിയ തമിഴ്നാട് ഗൂഡല്ലൂർ ദേവാല സ്വദേശി ശരൺ രാജിനെയും (27) അറസ്റ്റുചെയ്തു. രമേശ് ഓടിച്ചിരുന്ന സ്കൂട്ടറും പിടിച്ചെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പക്ടർ അശോകുമാർ, പ്രിവന്റിവ് ഓഫിസർ അജീഷ്, ഷാജിമോൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ശശി കുമാർ, മാനുവൽ ബാലചന്ദ്രൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.