കൽപറ്റ: ക്ഷയരോഗ വിമുക്ത വയനാട് പദ്ധതിക്കായി കൊച്ചിന് ഷിപ് യാര്‍ഡ് ലിമിറ്റഡ് 30 ലക്ഷം ആരോഗ്യവകുപ്പിന് കൈമാറുന്നതിനായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ജില്ല കലക്ടര്‍ ഡോ. രേണുരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ടി.ബി അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്തുന്നതിനും രോഗികള്‍ക്ക് പോഷകാഹാര പിന്തുണ നല്കുന്നതിനുമുള്ള പദ്ധതി നടപ്പാക്കുന്നതിന് കമ്പനി ജില്ലയുമായി കൈകോര്‍ത്തത്.
ക്ഷയരോഗം നേരത്തെ കണ്ടെത്തുന്നതിനായി മാനന്തവാടി ജില്ല ടി.ബി സെന്ററില്‍ ട്രൂനാറ്റ് മെഷിന് സ്ഥാപിക്കുന്നതിനും ചികിത്സ കാലയളവില്‍ മുഴുവന്‍ രോഗികള്‍ക്കും പോഷകാഹാര പിന്തുണ നല്‍കുന്നതിനും വിഭാവനം ചെയ്യുന്ന പദ്ധതി നാലു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
ജില്ലയില്‍ അർബുദ ചികിത്സാനന്തരമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നല്ലൂര്‍നാട് സര്‍ക്കാര്‍ ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ ആധുനിക ഓങ്കോളജി ഫിസിയോതെറപ്പി റീഹാബിലിറ്റേഷന്‍ സെന്റർ, മാനന്തവാടി ജില്ല ആശുപത്രിയില്‍ ആൻഡി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് ലാബ് എന്നിവ സ്ഥാപിക്കുന്നതിനുള്ള 50 ലക്ഷം വരുന്ന പദ്ധതികള്‍ക്കു കൂടി ഫണ്ട് ലഭ്യമാക്കുന്നതിന് കമ്പനി അംഗീകാരം നല്കി.
മുന്‍ വര്‍ഷങ്ങളിലായി അഞ്ചു കോടി രൂപയോളം വയനാടിന്റെ വികസനത്തിനായി ചെലവഴിച്ച മിനിര്തന ഷെഡ്യൂൾ എ വിഭാഗത്തില്‍പെടുന്ന കൊച്ചിന് ഷിപ് യാര്‍ഡ് ലിമിറ്റഡ് ജില്ലയുടെ നിയുക്ത പൊതുമേഖല കമ്പനികളില്‍ ഉള്‍പ്പെട്ടതാണ്. ജില്ലയുടെ വികസനത്തിന് സി.എസ്.ആര് ഫണ്ട് സ്വരൂപിക്കുന്നതിനായി 2023 ജൂലൈ 14ന് നടത്തിയ സി.എസ്.ആര് കോണ്‍ക്ലേവിന്റെ തുടര്‍ച്ചയായാണ് കൊച്ചിന് ഷിപ് യാര്‍ഡ് ജില്ലക്ക് തുക അനുവദിക്കുന്നത്. യോഗത്തില്‍ കൊച്ചിന് ഷിപ് യാര്‍ഡ് ലിമിറ്റഡ് സി.എസ്.ആര് വിങ് ഹെഡ് സമ്പത് കുമാര്‍, ശശീന്ദ്ര ദാസ്, യൂസഫ്, ജില്ല പ്ലാനിങ് ഓഫിസര്‍ ആര്. മണിലാല്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയ സേനന്, ജില്ല ടി.ബി ഓഫിസര്‍ ഡോ. ഷിജിന് ആളൂര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.