കൽപറ്റ: പാചകവാതക വാണിജ്യ സിലിണ്ടറുകൾ കിട്ടാതെ ജില്ലയിലെ ഹോട്ടലുകളും ബേക്കറികളും ചായക്കടകളും അടച്ചുപൂട്ടൽ ഭീഷണിയിലാണെങ്കിലും കരിഞ്ചന്തയിൽ സിലിണ്ടറുകൾ വ്യാപകമെന്ന് പരാതി. സ്വകാര്യ കമ്പനിയുടെ വാണിജ്യ സിലിണ്ടറുകൾ ഇരട്ടിയോളം വിലക്കാണ് ഇപ്പോൾ കച്ചവടക്കാർക്ക് നൽകുന്നത്. 1560 രൂപയുണ്ടായിരുന്ന 17 കിലോ സിലിണ്ടറിന് എൽ.പി.ജി പ്രതിസന്ധിയുടെ പേരുപറഞ്ഞ് 1680 രൂപയായി വർധിപ്പിച്ചിരുന്നു. എന്നാൽ, നിലവിൽ 3400 രൂപ വാങ്ങിയാണ് സിലിണ്ടറുകൾ നൽകുന്നതെന്ന് കച്ചവടക്കാർ പറയുന്നു. 19 കിലോ ഇൻഡെയിൻ സിലിണ്ടറിന് 1800 രൂപ വിലയുള്ളപ്പോഴാണ് ഈ പിടിച്ചുപറി.
അധികവില ഈടാക്കിയുള്ള വിൽപനക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറയുന്നതല്ലാതെ പരിശോധനപോലും പേരിന് മാത്രമാണ്. സിലിണ്ടർ പ്രതിസന്ധി കാരണം ഇതിനകം ജില്ലയിലെ നിരവധി ഹോട്ടലുകളും ബേക്കറികളും ചായക്കടകളും പൂട്ടി. ഇരട്ടി വിലക്ക് സിലിണ്ടർ വാങ്ങി പാചകം ചെയ്യുന്നത് വൻനഷ്ടമുണ്ടാക്കുമെന്നത് കാരണം തൽക്കാലം തുറക്കേണ്ടെന്നാണ് പല സ്ഥാപനങ്ങളും തീരുമാനിച്ചിരിക്കുന്നത്.
രണ്ടുദിവസമായി കൽപറ്റ ഉൾപ്പടെ ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം മിക്ക ഹോട്ടലുകളും തട്ടുകടകളും അടഞ്ഞുകിടക്കുകയാണ്. ബേക്കറികളിൽ ചായ നിർത്തി. ഇതുകാരണം പെരുന്നാൾ അവധിക്ക് ചുരം കയറിയ നൂറുകണക്കിന് സഞ്ചാരികൾ ഉൾപ്പെടെ പെരുവഴിയിലായി. തുറന്നുപ്രവർത്തിച്ച ഏതാനും സ്ഥാപനങ്ങളിൽ മണിക്കൂറുകൾ കാത്തുനിന്നാണ് ഭക്ഷണം ലഭിച്ചത്.
സമയത്ത് ഭക്ഷം ലഭിക്കാതെ പിഞ്ചുകുട്ടികളടക്കം ദുരിതത്തിലായി. റമദാൻ മാസത്തിൽ അടച്ചിടാറുള്ള ഹോട്ടലുകൾ പാചകവാതക സിലിണ്ടർ ക്ഷാമം കാരണം തുറക്കുന്നത് ഇനിയും വൈകുന്നത് സാധാരണക്കാരെ കൂടുതൽ പ്രതിസന്ധിയിലാക്കും. അധികവില നൽകി സിലിണ്ടറുകൾ വാങ്ങിയാൽ സാധനങ്ങൾക്ക് വില വർധിപ്പിക്കാതെ പിടിച്ചുനിൽകാനാകില്ലെന്നാണ് ഹോട്ടലുടമകൾ പറയുന്നത്. അതേസമയം, ഹോട്ടലുകൾ പലതും അടച്ചുപൂട്ടിയത് കാരണം ഇതര സംസ്ഥാന തൊഴിലാളികൾ അവരുടെ നാടുകളിലേക്ക് മടങ്ങിത്തുടങ്ങി. പാചക വാതക ക്ഷാമം രൂക്ഷമായതോടെ വിറകിനും തീവിലയായി. അട്ടിവിറകിന് ഒരുഗുഡ്സിന് 500 രൂപവരെ വില വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.