നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ല കലക്ടർ ഡി.ആർ. മേഘശ്രീയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന നോഡൽ ഓഫിസർമാരുടെ യോഗം
കൽപറ്റ: മറ്റൊരു തെരഞ്ഞെടുപ്പു കൂടി വന്നെത്തി. എല്ലാരൂപത്തിലും നല്ലൊരു തെരഞ്ഞെടുപ്പ് നടത്താനായി എല്ലാവർക്കും ഒരുമിക്കാം. 2026ലെ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നോഡൽ ഓഫിസർമാരുടെ യോഗം ജില്ല കലക്ടർ ഡി.ആർ. മേഘശ്രീയുടെ അധ്യക്ഷതയിൽ ചേർന്നു. ജില്ലയില്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് മാതൃകാപെരുമാറ്റ ചട്ടമനുസരിച്ച് നോഡൽ ഓഫിസർമാരുടെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ജില്ല കലക്ടര്‍ ഡി.ആര്‍. മേഘശ്രീ നിർദേശം നൽകി. അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എ. ജയശ്രീയെ എം.സി.സി നോഡല്‍ ഓഫിസറായി നിയമിച്ചു. സമാധാനപരമായ തെരഞ്ഞെടുപ്പിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് നോഡല്‍ ഓഫിസര്‍മാരുടെ യോഗത്തില്‍ ജില്ല കലക്ടര്‍ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് സമയത്ത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൗരന്മാരെ പ്രാപ്തരാക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷന്‍ വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്ലിക്കേഷന്‍ സി-വിജില്‍ ആപ്പ് കൈകാര്യം ചെയ്യുകയാണ് എം.സി.സി സ്‌ക്വാഡിന്റെ ഉത്തരവാദിത്തം. കലക്ടറേറ്റിലെ ഹുസൂര്‍ ശിരസ്തദാര്‍ വി.കെ. ഷാജി എം.സി.സി സ്‌ക്വാഡ് ചാര്‍ജ് ഓഫിസറായി പ്രവര്‍ത്തിക്കും. ഓരോ നിയമസഭ മണ്ഡലങ്ങളിലും പ്രത്യേക ഓഫിസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
മാനന്തവാടി: കെ.കെ. രാജേഷ് (ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി), സുല്‍ത്താന്‍ ബത്തേരി: എ.എം. ബിജേഷ് (ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി), കല്‍പറ്റ: എം.ആര്‍. ഹേമലത (ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി). എം.സി.സി സ്‌ക്വാഡിന്റെ ദിവസേനയുള്ള റിപ്പോര്‍ട്ട് വൈകീട്ട് അഞ്ചിനകം എം.സി.സി നോഡല്‍ ഓഫിസര്‍ക്ക് സമര്‍പ്പിക്കും.
നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമാണ് ജില്ലതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി) രൂപവത്കരിച്ചത്. ജില്ല കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അധ്യക്ഷയായ സമിതിയില്‍ എ.ഡി.എം എ. ജയശ്രീ, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി. റഷീദ് ബാബു, വയനാട് പ്രസ് ക്ലബ് പ്രസിഡന്റ് കെ.എസ്. മുസ്തഫ, പ്രസ് ക്ലബ് സെക്രട്ടറി ജോമോന്‍ ജോസഫ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നല്‍കുക, പെയ്ഡ് ന്യൂസ് കണ്ടെത്തുക, സമൂഹമാധ്യമങ്ങളിലെ പ്രചാരണം നിരീക്ഷിക്കുക, വ്യാജവാര്‍ത്തകള്‍ തടയുക എന്നിവയാണ് സമിതിയുടെ പ്രധാന ചുമതലകള്‍.
എം.സി.സി നിയമലംഘനങ്ങളോ പണമടച്ചുള്ള വാര്‍ത്തകളോ വിലയിരുത്തുന്നതിനായി എല്ലാ അച്ചടി/ഇലക്ട്രോണിക് മാധ്യമങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന് എം.സി.എം.സിയുടെ കീഴില്‍ മീഡിയ സെന്റര്‍ രൂപവത്കരിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസറായിരിക്കും മീഡിയ സെല്ലിന് നേതൃത്വം നല്‍കുന്നത്.
തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ കണ്‍ട്രോള്‍ റൂമും ജില്ല കണ്‍ട്രോള്‍ സെന്ററും 24 മണിക്കൂറും പ്രവര്‍ത്തിക്കും. ചെലവ് നിരീക്ഷണത്തിനും എം.സി.സി, ക്രമസമാധാനം ഉള്‍പ്പെടെയുള്ള മറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി രൂപവത്കരിച്ച എല്ലാ ഏജന്‍സികളുടെയും കമ്മിറ്റികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സംവിധാനമായിരിക്കും ഇത്. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന എല്ലാ പരാതികളും കൈകാര്യം ചെയ്യുക, സി-വിജില്‍ ആപ്പ് വഴി ലഭിക്കുന്ന എല്ലാ പരാതികളും നിരീക്ഷിക്കുക, പരാതിയോ വിവരമോ കാലതാമസമില്ലാതെ അതത് യൂനിറ്റിലേക്ക് കൈമാറുക എന്നിവയാണ് പ്രധാന ചുമതലകള്‍. എ.ഡി.എം എ. ജയശ്രീ നോഡല്‍ ഓഫിസറും ഹുസൂര്‍ ശിരിസ്തദാര്‍ വി.കെ. ഷാജി അസി. നോഡല്‍ ഓഫിസറായും പ്രവര്‍ത്തിക്കും. കണ്‍ട്രോള്‍ റൂം നമ്പര്‍: 04936-204220.
സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കാന്‍ ഫിനാന്‍സ് ഓഫിസര്‍ ആര്‍. സാബുവിന്റെ നേതൃത്വത്തില്‍ അക്കൗണ്ടിങ് ടീമിനെ നിയോഗിച്ചു. ഓരോ സ്ഥാനാർഥിയുടെയും ഷാഡോ ചെലവ് രജിസ്റ്ററും തെളിവുകളുടെ ഫോള്‍ഡറും പരിപാലിക്കുന്നതിന് അസി. ചെലവ് നിരീക്ഷകന്റെ മാർഗനിർദേശത്തില്‍ അക്കൗണ്ടിങ് ടീം പ്രവര്‍ത്തിക്കും.
പണം, മദ്യം അല്ലെങ്കില്‍ മറ്റ് പാരിതോഷികങ്ങള്‍ വിതരണം ചെയ്യുന്നത് തടയാന്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ ഓരോ മണ്ഡലത്തിലും അഞ്ചുവീതം ഫ്ലൈയിങ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. പരാതി ലഭിച്ചാല്‍ സ്‌ക്വാഡ് ആവശ്യമായ തെളിവുകള്‍ ശേഖരിക്കുകയും കൈക്കൂലി വാങ്ങിയ വസ്തുക്കള്‍ പിടിച്ചെടുക്കുകയും തെളിവുകള്‍ ശേഖരിക്കുകയും സാക്ഷികളുടെയും വ്യക്തികളുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.