കൽപറ്റ: ചെമ്പ്ര ഇക്കോ ടൂറിസം കേന്ദ്രത്തിലെ വനസംരക്ഷണസമിതി (വി.എസ്.എസ്) നടത്തിയ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പിൽ വനം വിജിലൻസ് അന്വേഷണം വരുന്നു. വനംവകുപ്പിന്റെ ഇക്കോടൂറിസം കേന്ദ്രമായ ചെമ്പ്ര മലയിലേക്കുള്ള ട്രക്കിങ്ങിന്റെ ചുമതല വനസംരക്ഷണ സമിതിക്കാണ്. 16 ലക്ഷം രൂപയുടെ തിരിമറിയാണ് ഇതിനകം ഇവിടെ നടത്തിയത്. കേസിലെ അന്വേഷണസംഘം കഴിഞ്ഞ ദിവസം കണ്ണൂർ സി.സി.എഫ് കെ.എസ്. ദീപക്ക് റിപ്പോർട്ട് കൈമാറിയിരുന്നു.
സാമ്പത്തിക തിരിമറിക്കു പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇത് കണ്ടെത്താൻ വിജിലൻസ് അന്വേഷണം വേണമെന്നുമാണ് അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിലുള്ളത്. ടിക്കറ്റ് കൗണ്ടറിൽ ജീവനക്കാരനുമാത്രം ഇത്രയും തുകയുടെ ക്രമക്കേട് നടത്താൻ കഴിയില്ലെന്നും ഇക്കാര്യത്തിൽ കൂട്ടായ ഉത്തരവാദിത്വമുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ ബീറ്റ് ഓഫിസർ ഉൾപ്പെടെയുള്ള വി.എസ്.എസിലെ വനംവകുപ്പ് ജീവനക്കാർക്കുനേരേ നടപടിയുണ്ടാവും. വനം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സംവിധാനമാണ് വനസംരക്ഷണസമിതി. ചെമ്പ്ര മലയിലേക്കുള്ള ട്രക്കിങ്ങിന്റെ ചുമതല സമിതിക്കായതിനാൽ വൻതുകയാണ് വരുമാനം.
വിനോദ സഞ്ചാരികളുടെ വനത്തിലേക്കുള്ള അനിയന്ത്രിതമായ കടന്നുകയറ്റം തടയുന്നതിന് വേണ്ടിയാണ് വനംസംരക്ഷണ സമിതി ട്രക്കിങ് ചുമതല ഏറ്റെടുത്തത്. 1770 രൂപ കൊടുത്താൽ പത്ത് പേർക്ക് ചെമ്പ്രമല കയറി തിരിച്ചുവരാം. ഈ പണം വനസംരക്ഷണ സമിതി ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാതെ ഏറെ വർഷങ്ങളായി തിരിമറി നടത്തുന്നുവെന്ന കാര്യമാണ് പുറത്തായത്. കഴിഞ്ഞ വർഷം മാത്രം 16 ലക്ഷം രൂപയുടെ കുറവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.
തട്ടിപ്പ് പുറത്തറിഞ്ഞതോടെ ഇതിൽ 13 ലക്ഷം രൂപ ബന്ധപ്പെട്ടവർ തിരിച്ചടച്ച് രക്ഷപ്പെടാനും ശ്രമമുണ്ടായി. 15 വർഷത്തിലേറെയായി ഈ തട്ടിപ്പ് തുടരുന്നുവെന്നാണ് ആരോപണം. എട്ടുവർഷമായി ചെമ്പ്രയിൽ ഓഡിറ്റിങ് നടത്തിയിട്ടില്ല. ഇതിന്റെ മറവിലാണ് ചില ജീവനക്കാർ തട്ടിപ്പ് നടത്തിയത്. ദിവസവരുമാനമായി കിട്ടുന്ന ഒരുലക്ഷം രൂപവരെയുള്ള തുക കൃത്യമായി ബാങ്കിലടക്കാതെ റിസോർട്ട് നടത്തിപ്പ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു.
ഈ വർഷം ആദ്യമായി ഓഡിറ്റിങ് നടത്തിയതോടെയാണ് ക്രമക്കേട് കണ്ടെത്തുന്നത്. ഇതോടെ സൗത്ത് വയനാട് ഡി.എഫ്.ഒ ജീവനക്കാർക്ക് നോട്ടീസ് നൽകുകയും ആരോപണവിധേയനായ ബീറ്റ് ഓഫിസറെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. പൊലീസിലും വനംവകുപ്പ് പരാതി നൽകിയിട്ടുണ്ട്.
അതിനിടെ, വിവരാവകാശ പ്രവർത്തകനായ ബി. പ്രദീപ് കുമാർ 2008 മുതൽ 2024 വരെയുള്ള ഓഡിറ്റ് റിപ്പോർട്ട് ചോദിച്ച് വിവരാവകാശ അപേക്ഷ നൽകിയിരുന്നു. എന്നാൽ, 2008 മുതൽ 2024 വരെയുള്ള ഓഡിറ്റ് റിപ്പോർട്ട് ഓഫിസിൽ ലഭ്യമല്ലെന്ന വിവരാവകാശ മറുപടിയാണ് ലഭിച്ചത്.
കൽപറ്റ: ചെമ്പ്ര പീക്ക് വനസംരക്ഷണ സമിതിയുടെ ഫണ്ടിൽ ക്രമക്കേട് നടത്തിയത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തണമെന്ന് വനസംരക്ഷണ സമിതി എക്സിക്യൂട്ടിവ് അംഗങ്ങൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സാമ്പത്തിക തട്ടിപ്പിലെ യാഥാർഥ്യം പൂർണമായും പുറത്തുവരാൻ വനംവകുപ്പ് നടത്തുന്ന അന്വേഷണം പര്യാപ്തമല്ല.
2008ലാണ് ചെമ്പ്ര വനസംരക്ഷണ സമിതിയുടെ താൽക്കാലിക കമ്മിറ്റി രൂപവത്കരിക്കുന്നത്. ജനറൽ ബോഡി യോഗത്തിലുണ്ടായ സംഘർഷവും പൊലീസ് മുന്നറിയിപ്പും പരിഗണിച്ച് സ്ഥിരംകമ്മിറ്റി രൂപവത്കരണം വർഷങ്ങളോളം നീണ്ടു. 2022ലാണ് പ്രദേശത്തുള്ളവർക്ക് മെംബർഷിപ് നൽകി ജനറൽ ബോഡി ചേർന്ന് പുതിയ കമ്മിറ്റി രൂപവത്കരിച്ചത്.
വന സംരക്ഷണ സമിതികളുടെ സാമ്പത്തിക കാര്യങ്ങൾ പൂർണമായും വനംവകുപ്പ് ഉദ്യോഗസ്ഥനായ സെക്രട്ടറിമാരുടെ നിയന്ത്രണത്തിലാണ്. പ്രതിദിന വരുമാനം ബാങ്കിൽ അടക്കേണ്ടതും രേഖകൾ സൂക്ഷിക്കേണ്ടതും അടുത്ത മാസം അഞ്ചാം തീയതിക്കുള്ളിൽ തുക വനംവികസന ഏജൻസിക്ക് (എഫ്.ഡി.എ) സമർപ്പിക്കേണ്ടതും സെക്രട്ടറിയാണ്. ഇതുസംബന്ധിച്ച് ഉത്തരവ് നിലവിലുണ്ട്.
ഇക്കോ ടൂറിസം സെന്ററുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും രേഖകളും സെക്രട്ടറിമാരുടെ കൈവശമാണുണ്ടാവുക. വനംവകുപ്പിന്റെ ഇന്റേണൽ ഓഡിറ്റ് യഥാസമയം അടുത്തകാലം വരെ നടന്നിട്ടുണ്ട്. യാതൊരു പരാതികളും ഉന്നയിച്ചിട്ടില്ല. ഏറ്റവും ഒടുവിൽ പൊലീസ് വിജിലൻസ്, ധനകാര്യ വിഭാഗം എന്നിവരുടെ പരിശോധനകളും നടന്നു. ഇവരും ക്രമക്കേടുകൾ കണ്ടെത്തിയിരുന്നില്ല.
പുതിയ കമ്മിറ്റിയുടെ പ്രവർത്തനം തുടക്കത്തിൽ കൃത്യമായ രീതിയിലാണ് മുന്നോട്ടുപോയത്. പിന്നീട് കമ്മിറ്റിയെ നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥ കേന്ദ്രീകൃത പ്രവർത്തനങ്ങളിലേക്ക് നീങ്ങി.
വരവുകളും ചെലവുകളും എക്സിക്യൂട്ടിവ് കമ്മിറ്റിയെ ബോധ്യപ്പെടുത്താതിരിക്കുക, കമ്മിറ്റി അറിയാതെ പുതിയ നിർമാണ പ്രവർത്തനങ്ങൾ നടത്തുക, കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാതിരിക്കുക, യോഗം വിളിച്ചുചേർക്കാതിരിക്കുക എന്നിവയെല്ലാം ഉണ്ടായി. നിലവിലെ സെക്രട്ടറി വന്നതോടെ ഒരുയോഗത്തിൽ പോലും കണക്കുകൾ സമർപ്പിച്ചിട്ടില്ല.
കഴിഞ്ഞ നവംബർ മൂന്നിന് സൗത്ത് വയനാട് ഡി.എഫ്.ഒക്ക് പരാതി നൽകിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഒരു മാസം മുമ്പ് സൗത്ത് വയനാട് ഡി.എഫ്.ഒ പറയുമ്പോഴാണ് സമിതിയുടെ ഫണ്ടിൽ തിരിമറികൾ നടന്നതായി അറിയുന്നത്. പല ദിവസങ്ങളിലെ കലക്ഷനും അതാത് ദിവസം ബാങ്കിൽ അടക്കാതെ കൈവശം വെക്കുകയായിരുന്നു. നഷ്ടമായ തുക ഡി.എഫ്ഒയുടെ നിർദേശ പ്രകാരം ഉദ്യോഗസ്ഥർ തിരികെ അടച്ചതായും അവർ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് കെ.എ. അനിൽകുമാർ. എക്സിക്യൂട്ടിവ് അംഗങ്ങളായ കെ. വിനോദ്കുമാർ, എൻ.ഡി. സാബു, എം. സുലൈഖ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.